ഈദുൽ ഫിത്വ്‌ർ ദിനത്തിൽ പലസ്തീനികളുടെ ടെന്റുകൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം

ഈദുൽ ഫിത്വ്‌റിന്റെ ദിവസമായ മാർച്ച് 30 ഞായറാഴ്ചയും പലസ്തീനിൽ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ. തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിൽ പലസ്തീനികൾ അഭയം പ്രാപിച്ച കൂടാരങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടന്നതായി അനഡോലു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണങ്ങളിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി പ്രാദേശിക വൃത്തങ്ങളിൽ നിന്നുള്ള റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
പരിക്കേറ്റവരെയും മരിച്ചവരെയും നഗരത്തിലെ നാസർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യങ്ങൾക്കിടയിൽ പരിക്കേറ്റവര ചികിത്സിക്കാൻ മെഡിക്കൽ സംഘങ്ങൾ പാടുപെട്ടു. മാരകമായ ആക്രമണങ്ങൾക്ക് ശേഷം, ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്കായി ശവസംസ്കാര പ്രാർത്ഥനകൾ നടന്നു. ഇസ്ലാമിക അവധി ദിനത്തിൽ വെടിനിർത്തൽ ആഹ്വാനം ചെയ്തിട്ടും ഗാസയിലുടനീളം ഇസ്രായേലി ബോംബാക്രമണം തുടരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
മാർച്ച് 18 ന് ഇസ്രായേൽ സൈന്യം ഗാസയിൽ ഒരു അപ്രതീക്ഷിത വ്യോമാക്രമണം നടത്തിയതിൽ 920 ലധികം പേർ കൊല്ലപ്പെടുകയും 2,000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2023 ഒക്ടോബർ മുതൽ ഗാസയിൽ ഇസ്രായേൽ സൈന്യം നടത്തിയ ക്രൂരമായ ആക്രമണത്തിൽ 50,200-ലധികം പലസ്തീനികൾ കൊല്ലപ്പെട്ടതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.114,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഗാസയിൽ നടന്ന യുദ്ധക്കുറ്റകൃത്യങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും കഴിഞ്ഞ നവംബറിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എൻക്ലേവിനെതിരായ യുദ്ധത്തിന്റെ പേരിൽ ഇസ്രായേൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഒരു വംശഹത്യ കേസും നേരിടുന്നു.