കെഎസ് അനിൽകുമാറിന് രജിസ്ട്രാറായി തുടരാം; സിൻഡിക്കേറ്റ് തീരുമാനം ശരിവെച്ച് ഹൈക്കോടതി

കേരള സർവകലാശാല ഭാരതാംബ വിവാദത്തിൽ വൈസ് ചാൻസലർക്ക് തിരിച്ചടി. വിസി സസ്‌പെൻഡ് ചെയ്ത സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന് തൽസ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സസ്‌പെൻഷനെതിരെ അനിൽ കുമാർ നൽകിയ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതി നടപടി.
ഹർജി പിൻവലിക്കാനുള്ള അനിൽകുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. സസ്‌പെൻഷൻ റദ്ദാക്കിയതിൽ എതിർപ്പുണ്ടെങ്കിൽ വിസിക്ക് ഉചിതമായ അതോറിറ്റിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. വൈസ് ചാൻസലറുടെ തീരുമാനം റദ്ദാക്കാൻ സിൻഡിക്കേറ്റിന് അധികാരമുണ്ടെന്ന് സർവകലാശാല ഹൈക്കോടതിയെ അറിയിച്ചിരുന്നു
വിസി പുറപ്പെടുവിച്ച സസ്‌പെൻഷൻ ഉത്തരവ് റദ്ദാക്കാൻ സിൻഡിക്കേറ്റിന് അധികാരമുണ്ടോയെന്നത് നിയമപരമായ വിഷയമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് നടപടി നിയമവിരുദ്ധമാണെന്ന് വിസിയുടെ താത്കാലിക ചുമതലയുള്ള സിസ തോമസ് ചൂണ്ടിക്കാട്ടി