നിലമ്പൂരിൽ എം സ്വരാജ് 2000ൽ താഴെ വോട്ടുകൾക്ക് ജയിക്കുമെന്ന് എൽഡിഎഫ് വിലയിരുത്തൽ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജ് വിജയിക്കുമെന്ന് എൽഡിഎഫ് വിലയിരുത്തൽ. രണ്ടായിരത്തിൽ താഴെ വോട്ടിന് എം സ്വരാജ് വിജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണക്കാക്കുന്നത്. പോത്തുകൽ, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും ലീഡ് ലഭിക്കുമെന്നാണ് എൽഡിഎഫിന്റെ കണക്ക് കൂട്ടൽ.
വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ പഞ്ചായത്തുകളിൽ യുഡിഎഫ് ലീഡ് നേടും. എം സ്വരാജ് 80233 വോട്ടുകൾ നോടുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 78,595, എൻഡിഎ സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് 8335, പി വി അൻവർ 5120 വോട്ടുകൾ വീതം നേടുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകളിൽ നിന്ന് വ്യക്തമാക്കുന്നത്.
പോത്തുങ്കൽ പഞ്ചായത്തിൽ എം സ്വരാജ് 1042 വോട്ടിന്റെ ലീഡ് നേടുമെന്നാണ് എൽഡിഎഫ് കണക്കാക്കുന്നത്. കരുളായി പഞ്ചായത്തിൽ 1367 വോട്ടും, അമരമ്പലത്ത് 1244 വോട്ടും നിലമ്പൂർ നഗരസഭയിൽ 1007 വോട്ടും സ്വരാജിന് മേൽക്കൈ ഉണ്ടാകും. വഴിക്കടവ് പഞ്ചായത്തിൽ 1167 വോട്ടും മൂത്തേടത്ത് 823 വോട്ടും, എടക്കര 338 വോട്ടും ചുങ്കത്തറ 694 വോട്ടും യുഡിഎഫിന് ലീഡ് ലഭിക്കുമെന്നും എൽഡിഎഫ് കണക്ക് കൂട്ടുന്നുണ്ട്.