ഗാസയിൽ മനുഷ്യനിർമ്മിത വരൾച്ച; ജലവിതരണ സംവിധാനങ്ങൾ തകർന്നടിഞ്ഞെന്ന് യുണിസെഫ്

ജനീവ: ഗാസയിൽ ജലവിതരണ സംവിധാനങ്ങൾ തകർന്നടിഞ്ഞതിനെത്തുടർന്ന് മനുഷ്യനിർമ്മിത വരൾച്ച നേരിടുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ഏജൻസിയായ യുണിസെഫ് മുന്നറിയിപ്പ് നൽകി. നിലവിലെ സ്ഥിതി തുടർന്നാൽ കുട്ടികൾ ദാഹിച്ച് മരിക്കാൻ സാധ്യതയുണ്ടെന്നും യുണിസെഫ് വക്താവ് ജെയിംസ് എൽഡർ ജനീവയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഗാസയിലെ കുടിവെള്ള ഉൽപ്പാദന കേന്ദ്രങ്ങളിൽ 40% മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. 217 കുടിവെള്ള ഉൽപ്പാദന കേന്ദ്രങ്ങളിൽ 87 എണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തനക്ഷമമായിട്ടുള്ളത്. 2023 ഒക്ടോബർ 7-ന് ഗാസയിലേക്കുള്ള വൈദ്യുതി വിതരണം പൂർണ്ണമായും നിലച്ചതുമുതൽ, രണ്ട് ദശലക്ഷത്തിലധികം ഫലസ്തീനികൾക്ക് വെള്ളം ഉൽപ്പാദിപ്പിക്കാനും വിതരണം ചെയ്യാനും ഇന്ധനം അത്യാവശ്യമായി മാറിയിരുന്നു.
നൂറ് ദിവസത്തിലധികമായി തുടരുന്ന ഇന്ധന ഉപരോധം കുട്ടികളുടെ ജീവന് ഭീഷണിയാണെന്നും, രോഗങ്ങൾ വ്യാപിക്കുകയും ആരോഗ്യസ്ഥിതി കൂടുതൽ വഷളാവുകയും ചെയ്യുകയാണെന്നും എൽഡർ മുന്നറിയിപ്പ് നൽകി. ഈ അവസ്ഥയെ അദ്ദേഹം “മനുഷ്യനിർമ്മിത വരൾച്ച” എന്നാണ് വിശേഷിപ്പിച്ചത്. ഇത് സാങ്കേതികമോ ലോജിസ്റ്റിക്സോ ആയ പ്രശ്നമല്ലെന്നും, രാഷ്ട്രീയപരമായ പ്രശ്നമാണെന്നും, രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കിൽ ഈ പ്രതിസന്ധി അതിവേഗം പരിഹരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ധനം ലഭ്യമായാൽ ദിവസങ്ങൾക്കകം നൂറുകണക്കിന് കിണറുകൾക്ക് പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശുപത്രികൾ, ഓക്സിജൻ ജനറേറ്ററുകൾ, ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങൾ എന്നിവ പ്രവർത്തിപ്പിക്കാനും ഇന്ധനം അത്യന്താപേക്ഷിതമാണെന്ന് യുണിസെഫ് ഊന്നിപ്പറഞ്ഞു. നിലവിലെ ഉപരോധം അവശ്യവസ്തുക്കളുടെ ലഭ്യത തടയുക മാത്രമല്ല, നിലനിൽപ്പിന് തന്നെ ഭീഷണിയാവുകയാണെന്നും യുണിസെഫ് വ്യക്തമാക്കി. യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസയിലെ ഏറ്റവും ഗുരുതരമായ സാഹചര്യമാണിതെന്നും, മാനുഷിക സഹായങ്ങൾ തടസ്സപ്പെടുത്തുകയും, കുട്ടികൾ മരിച്ചുവീഴുകയും, ഇന്ധനക്ഷാമം ജീവന്റെ അടിസ്ഥാന ഘടകമായ വെള്ളത്തെ അപകടത്തിലാക്കുകയും ചെയ്യുകയാണെന്നും യുണിസെഫ് പറഞ്ഞു.
മാത്രമല്ല, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ ഗുരുതരമായ പോഷകാഹാരക്കുറവ് ബാധിച്ച് ചികിത്സ തേടിയ ആറ് മാസം മുതൽ അഞ്ച് വയസ്സ് വരെയുള്ള കുട്ടികളുടെ എണ്ണത്തിൽ 50% വർദ്ധനവുണ്ടായതായും യുണിസെഫ് റിപ്പോർട്ട് ചെയ്തു. അര ദശലക്ഷം ആളുകൾ വിശപ്പിലുമാണ്. നിലവിലെ സഹായ വിതരണ സംവിധാനവും സ്ഥിതി കൂടുതൽ വഷളാക്കുകയാണെന്നും യുണിസെഫ് ആരോപിച്ചു.