മോഹൻലാലിൻ്റെ ഖേദം പ്രകടനം; ക്രൈസ്തവ വിശ്വാസികളുടെ വിഷമം കാണാതെ പോയി: എമ്പുരാനെതിരെ സീറോ മലബാർ സഭ

കൊച്ചി: എമ്പുരാൻ സിനിമയ്ക്കെതിരെ സീറോ മലബാർ സഭ. സിനിമയുടെ പ്രമേയം സഭയുടെ വിശ്വാസങ്ങൾക്കെതിരെന്ന് സീറോ മലബാർ സഭ ആരോപിച്ചു. കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട ചില അടയാളങ്ങളെ എമ്പുരാൻ അവഹേളിക്കുന്നുണ്ടെന്ന് സഭ ആരോപിച്ചു. മതചിഹ്നങ്ങളെ അവഹേളിക്കുന്നത് നല്ല പ്രവണതയല്ല. ഇത് ബോധപൂർവ്വമാണെങ്കിൽ അംഗീകരിക്കാനാവില്ലെന്നും ഈ കാര്യത്തിൽ അണിയറപ്രവർത്തകർ ജാഗ്രത കാണിക്കണമെന്നും സീറോ മലബാർ സഭ അറിയിച്ചു.
മോഹൻലാലിന്റെ ഖേദ പ്രകടനത്തെ കുറിച്ചും സീറോമലബാർ സഭ നിലപാട് വ്യക്തമാക്കി. മോഹൻലാൽ ഖേദം പ്രകടിപ്പിച്ചപ്പോൾ ക്രൈസ്തവ വിശ്വാസികളുടെ വിഷമം എന്തുകൊണ്ട് കാണാതെ പോയി എന്നും നിലവിലെ സാഹചര്യം ആശങ്കയുളവാക്കുന്നുണ്ടെന്നും സീറോ മലബാർ സഭ അറിയിച്ചു. അണിയറ പ്രവർത്തകരാണ് ഇതിന് ഉത്തരം നൽകേണ്ടത്. വിനോദോപാധിയെ വിവാദോപാധിയാക്കരുതെന്നും സഭ കുറ്റപ്പെടുത്തി.
അതേസമയം ആർഎസ്എസ് മുഖപത്രം ഓർഗനൈസറിൽ വന്ന ലേഖനത്തോട് സീറോമലബാർ സഭ പ്രതികരിച്ചില്ല. രാഷ്ട്രീയ പാർട്ടികളുടെ നിലപാടിനോട് പ്രതികരണമില്ല എന്നാണ് സഭ വ്യക്തമാക്കിയത്. സഭാ വിശ്വാസങ്ങളെ ഇകഴ്ത്തിക്കാണിക്കുന്ന സിനിമകൾ തുടർച്ചയായി വരുന്നുണ്ടെന്നും ഇത് സഭയെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും സഭ വ്യക്തമാക്കി.