പാലക്കാട് ആദിവാസി മധ്യവയസ്‌കനെ ഹോംസ്‌റ്റേയിലെ മുറിയിൽ 6 ദിവസം പൂട്ടിയിട്ടു; പട്ടിണിക്കിട്ട് ക്രൂരമർദനം

പാലക്കാട് മുതലമടയിൽ ആദിവാസി മധ്യവയസ്‌കനെ മുറിയിൽ അടച്ചിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മർദിച്ചതായി പരാതി. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയൻ എന്ന(54) ആദിവാസി മധ്യവയസ്‌കനാണ് മർദനമേറ്റത്. ഊർക്കുളം വനമേഖലയിൽ ഫാംസ്റ്റേയിലെ ജീവനക്കാരാണ് സംഭവത്തിന് പിന്നിലെന്നാണ് പരാതി
പട്ടിണി കിടന്നതിനെ തുടർന്ന് ക്ഷീണിതനായ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് ദിവസത്തോളം യുവാവിനെ അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ടുവെന്നാണ് പരാതി. ഇന്നലെ രാത്രി മുതലമട പഞ്ചായത്ത് അംഗം കൽപ്പന ദേവിയുടെ നേതൃത്വത്തിലാണ് പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ രക്ഷപ്പെടുത്തത്.
തെങ്ങ പെറുക്കുന്നതിനിടെ ഹോം സ്‌റ്റേക്ക് സമീപം കണ്ട മദ്യക്കുപിയിൽ നിന്ന് മദ്യമെടുത്ത് കുടിച്ചതിന്റെ പേരിലായിരുന്നു ക്രൂരമർദനം. ഹോം സ്‌റ്റേയിലെ ജീവനക്കാരൻ ആദ്യം ചോദ്യം ചെയ്തു. തുടർന്ന് മർദിച്ച് മുറിയിൽ പൂട്ടിയിട്ടു. ആറ് ദിവസത്തോളമാണ് മുറിയിൽ വെള്ളയനെ പൂട്ടിയിട്ടത്.