യാത്രക്കാരുടെ സുരക്ഷ; രാജ്യത്തെ ട്രെയിനുകളിൽ CCTV ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം

രാജ്യത്തെ ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം. 74000 കോച്ചുകളിലും 15,000 എഞ്ചിനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അനുമതി നൽകി. യാത്രക്കാരുടെ സുരക്ഷാ മുൻനിർത്തിയാണ് ഈ തീരുമാനം. തുടർച്ചയായി ഉണ്ടാകുന്ന റെയിൽവേ അപകടങ്ങളുടെയും ട്രെയിനുകൾക്ക് ഉള്ളിലും, നേരെയും ഉണ്ടാകുന്ന അക്രമ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള തീരുമാനം.
കഴിഞ്ഞദിവസം ചേർന്ന ഉന്നത തല യോഗത്തിൽ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഉള്ള തീരുമാനത്തിന് അംഗീകാരം നൽകി. റെയിൽവേ സിസിടിവി ക്യാമറകൾ വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് ദേശീയതലത്തിൽ തന്നെ നടപ്പാക്കാനുള്ള തീരുമാനം. യാത്രക്കാരുടെ സ്വകാര്യത ഉറപ്പുവരുത്താൻ കോച്ചുകളിൽ പൊതു ഇടങ്ങളിൽ മാത്രമാകും ക്യാമറകൾ സ്ഥാപിക്കുക. നാല് വാതിലുകൾക്കും സമീപത്തായി നാല് ക്യാമറകൾ ആകും കോച്ചുകളിൽ ഉണ്ടാകുക.
എഞ്ചിനുകളിൽ നാലു വശങ്ങളിലായി നാല് ക്യാമറകൾ ഉണ്ടാകും, ഓരോ ക്യാമറകളും സ്ഥാപിക്കും. ക്യാബിനുകളിൽ ലോക്കോ പൈലറ്റുമാരുടെ ശബ്ദം രേഖപ്പെടുത്താൻ രണ്ട് ഡസ്ക് മൗണ്ടഡ് മൈക്രോ ഫോണുകളും ഘടിപ്പിക്കും. റെയിൽവേ അപകടങ്ങളും മറ്റും ഉണ്ടാകുമ്പോൾ അന്വേഷണത്തിൽ ഇത് ഏറെ പ്രയോജനകരമാകും എന്നാണ് കണക്കാക്കുന്നത്.
സ്വകാര്യത സംരക്ഷിക്കാനും സ്ഥിരം കുറ്റവാളികളെ തിരിച്ചറിയാനും കഴിയുന്ന, 360° കവറേജ് ഉള്ള AI ക്യാമറകൾ ആകും ട്രെയിനുകളിൽ സ്ഥാപിക്കുക. നൂറു കിലോമീറ്ററിലേറെ വേഗതയിൽ സഞ്ചരിക്കുമ്പോഴും കുറഞ്ഞ വെളിച്ചത്തിൽ പോലും, മികച്ച ദൃശ്യങ്ങൾ ഉറപ്പുവരുത്താൻ കഴിയുന്നതാകും ക്യാമറകൾ എന്ന് റെയിൽവേ അറിയിച്ചു.