നിലമ്പൂർ മാരിയമ്മൽ ദേവീ ക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയിൽ

നിലമ്പൂർ മാരിയമ്മൻ ദേവീ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ബാലുശ്ശേരി സ്വദേശി സതീശനാണ് നിലമ്പൂർ പോലീസിന്റെ പിടിയിലായത്. ക്ഷേത്രത്തിൽ നിന്ന് ഏകദേശം 25,000 രൂപ മോഷണം പോയെന്നാണ് ക്ഷേത്രഭാരവാഹികൾ പോലീസിന് വിവരം നൽകിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10:30നാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരി ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ കണ്ടതിനെ തുടർന്ന് വിവരം ഭാരവാഹികളെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്.
ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയായ സതീശനെ കണ്ടെത്താൻ സഹായിച്ചത്. സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. മോഷണം പോയ 25,000 രൂപ പ്രതിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.