അഖിലേന്ത്യാ പണിമുടക്ക്; സ്കൂളുകളെ ബാധിക്കുമോ: ബസ് ഓടുമോ

തിരുവനന്തപുരം: പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് എങ്ങനെയെല്ലാം ബാധിക്കുമെന്ന ആശങ്കയിലാണ് പൊതുജനം. ബുധനാഴ്ച രാത്രി 12 മണിയോടെ ആരംഭിച്ച് 24 മണിക്കൂർ സമയത്തേക്കാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഭരണ, പ്രതിപക്ഷ യൂണിയനുകൾ പ്രത്യേകമായാണ് പണിമുടക്ക് നടത്തുന്നത്. നിലവിലെ സാഹചര്യത്തിൽ കെഎസ്ആർടിസി, സ്കൂളുകൾ, ബാങ്ക് , സർക്കാർ ഓഫിസുകൾ എന്നിവയെയെല്ലാം പണിമുടക്ക് ബാധിക്കുമെന്നാണ് റിപ്പോർട്ട്.
ഗതാഗതം
കെഎസ്ആർടിസി ബസ് ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ, ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും. അതു കൊണ്ടു തന്നെ സ്വകാര്യ വാഹനങ്ങൾ മാത്രമേ റോഡിലിറങ്ങാൻ സാധ്യതയുള്ളൂ.
പണിമുടക്കിൽ പങ്കെടുക്കില്ലെന്നും ബസുകൾ സർവീസ് നടത്തുമെന്നും ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞിരുന്നു. എന്നാൽ ഇതിനെതിരേ ജീവനക്കാരുടെ യൂണിയൻ രംഗത്തെത്തിയിട്ടുണ്ട്. പണിമുടക്ക് സംബന്ധിച്ച നോട്ടീസ് നേരത്തേ തന്നെ നൽകിയിട്ടുള്ളതാണെന്നാണ് യൂണിയനുകൾ വ്യക്തമാക്കുന്നത്. ഇതു പ്രകാരം ആർസിസി, മെഡിക്കൽ കോളെജ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഒഴികെയുള്ള ബസ് സർവീസുകളെല്ലാം മുടങ്ങിയേക്കും.
ബാങ്ക്
പണിമുടക്കുന്നവരിൽ ബാങ്ക് ജീവനക്കാരും ഉൾപ്പെടുന്നതിനാൽ ബാങ്കുകളും പൂട്ടിക്കിടക്കും. കലക്റ്ററേറ്റ് ഉൾപ്പെടെ ഉള്ള കേന്ദ്ര- സംസ്ഥാന സർക്കാർ ഓഫിസുകളും നിശ്ചലമാകും.
സ്കൂളുകൾ
സ്കൂൾ, കോളെജ് അധ്യാപകരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടില്ല. സ്വകാര്യ സ്കൂളുകൾ പ്രവർത്തിക്കുമെങ്കിലും സർക്കാർ സ്കൂളുകൾ പ്രവർത്തിക്കാൻ സാധ്യതയില്ല. ഫാക്റ്ററികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയും അറഞ്ഞു കിടക്കും. കൊറിയർ സർവീസ്. ടെലികോ സേവനങ്ങളും ലഭ്യമാകില്ല. മാളുകളും കടകളും മറ്റു വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല.