അർധരാത്രി തീരുമാനം മര്യാദയില്ലാത്തത്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിലെ വിയോജന കുറിപ്പുമായി രാഹുൽ ഗാന്ധി

തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തിൽ തന്റെ വിയോജന കുറിപ്പ് പുറത്തുവിട്ട് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ എക്‌സിക്യൂട്ടീവിന്റെ ഇടപെടൽ പാടില്ലെന്നാണ് അംബേദ്കർ വിഭാവനം ചെയ്തത്. സുപ്രീം കോടതി നടപടികൾക്ക് വിരുദ്ധമാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ നടപടിയെന്നും രാഹുൽ സമൂഹമാധ്യമത്തിൽ വിയോജനക്കുറിപ്പ് പങ്കുവെച്ചു കൊണ്ട് പറഞ്ഞു
എക്‌സിക്യൂട്ടീവ് ഇടപെടലുകളില്ലാത്ത ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടിസ്ഥാനപരമായ വശം, തെരഞ്ഞെടുപ്പ് കമ്മീഷണറെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും തെരഞ്ഞെടുക്കുന്ന പ്രക്രിയയാണ്. സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി.
അംബേദ്കറുടെയും നമ്മുടെ രാഷ്ട്ര സ്ഥാപക നേതാക്കളുടെയും ആദർശങ്ങൾ ഉയർത്തിപ്പിടിക്കുകയും സർക്കാരിനെ പ്രതി കൂട്ടിൽ നിർത്തുകയും ചെയ്യേണ്ടത് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ എന്റെ കടമയാണെന്നും രാഹുൽ പറഞ്ഞു. പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കാനുള്ള അർധരാത്രി തീരുമാനം മര്യാദയില്ലാത്തതും അനാദരവുമാണെന്ന് രാഹുൽ കുറ്റപ്പെടുത്തി.