പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു; പാക് പ്രകോപനം നേരിടാൻ സജ്ജമെന്ന് ഇന്ത്യൻ സേന

ഇന്ത്യ-പാക് സംഘര്‍ഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സൈനിക മേധാവി (സിഡിഎസ്) , കര -വ്യോമ-നാവികസേനാ മേധാവികള്‍ എന്നിവരും പങ്കെടുത്തു.
ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പാകിസ്താന് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാറും ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ജനവാസ മേഖലകള്‍, സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയിടങ്ങളെ ലക്ഷ്യമാക്കിയാണ് പാക് ആക്രമണം. പാക് പ്രകോപനം നേരിടാൻ സജ്ജമെന്ന് ഇന്ത്യൻ സേന അറിയിച്ചു.
അതേസമയം പാക് പ്രകോപനം തുടരുന്ന സാഹചര്യം വിലയിരുത്തുന്നതിനായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷ സാഹചര്യത്തിൽ ഡൽഹിയിൽ മുഴുവൻ ആശുപത്രികളും സജ്ജമാക്കിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി രേഖ ശർമ്മ വ്യക്തമാക്കുകയും ചെയ്തു.
നിലവിൽ ജമ്മുവിൽ പലയിടങ്ങളിലായി ഷെല്ലാക്രമണം തുടരുകയാണ്. ജമ്മു കശ്മീരിലെ ശംഭു ക്ഷേത്രത്തിന് സമീപത്തും പാകിസ്താനും ഷെല്ലാക്രമണം നടത്തി. ഈ ആക്രമണത്തിൽ ഒരു വീട് തകർന്നു എന്നാണ് റിപ്പോർട്ടുകൾ.