
കുവൈറ്റ് സിറ്റി: ഇസ്രയേൽ-ഇറാൻ സംഘർഷം പശ്ചിമേഷ്യയിൽ ആശങ്ക പരത്തുന്നതിനിടെ, കുവൈറ്റിന്റെ വ്യോമാതിർത്തിയിലും ജലപാതയിലും റേഡിയേഷൻ അളവ് സാധാരണ നിലയിലാണെന്നും യാതൊരുവിധത്തിലുള്ള റേഡിയേഷൻ ഭീഷണിയും നിലവിലില്ലെന്നും കുവൈറ്റ് ദേശീയ ഗാർഡ് അറിയിച്ചു. രാജ്യത്ത് റേഡിയേഷൻ അളവിൽ വർധനവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷണൽ ഗാർഡ് ഉറപ്പുവരുത്തി.
ഗൾഫ് മേഖലയിലെ റേഡിയേഷൻ നില സാധാരണ പരിധിയിലാണെന്ന് ജി.സി.സി രാജ്യങ്ങളും നേരത്തെ വ്യക്തമാക്കിയിരുന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കുവൈത്ത് പൂർണ്ണമായും സജ്ജമാണെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ പൊതുജനാരോഗ്യത്തിനും ജലവിതരണത്തിനും പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം, നിലവിലെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്. പല രാജ്യങ്ങളും തങ്ങളുടെ വ്യോമാതിർത്തിയിലെയും ജലപാതയിലെയും സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.