Kerala

ബലാത്സംഗ കേസ്: വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളെയും തുടരും

ബലാത്സംഗക്കേസിൽ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വാദം തുടരും. ജസ്റ്റിസ് ബെച്ചു കുര്യൻ ആധ്യക്ഷനായ ബെഞ്ച് പ്രതിഭാഗത്തിന്റെ പ്രാഥമിക വാദം കേട്ടു. തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലാണ് വേടന്റെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിച്ചത്. ജാമ്യ ഹർജിയെ എതിർത്ത് പോലീസ് റിപ്പോർട്ട് നൽകി.

വേടൻ സ്ഥിരം കുറ്റവാളി എന്ന് പറഞ്ഞ പരാതിക്കാരി വ്യക്തമാക്കി. സർക്കാരിൽ സ്വാധീനമുള്ള ആളാണെന്നും കോടതിയിൽ ചൂണ്ടിക്കാട്ടി. കക്ഷിചേരാനുള്ള പരാതിക്കാരുടെ ആവശ്യത്തെ പ്രതിഭാഗം എതിർത്തില്ല. ജൂലൈ 31നാണ് യുവഡോക്ടറുടെ പരാതിയിൽ വേടനെതിരെ തൃക്കാക്കര പോലീസ് ബലാത്സംഗ കേസ് ചുമത്തിയത്. ഇതിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതിനിടെയാണ് വീണ്ടും പരാതികൾ ഉയരുന്നത്.

അതേസമയം വേടൻ അതിക്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് രണ്ട് യുവതികൾ പരാതി നൽകിയിരുന്നു. ദളിത് സംഗീതത്തിൽ ഗവേഷണം ചെയ്യാനായി വിവരം തേടി ഫോണിൽ ബന്ധപ്പെട്ട യുവതിയെ 2020 ഡിസംബറിൽ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി വേടൻ അതിക്രമം നടത്തി എന്നാണ് ഒരു പരാതി. നിലവിൽ കേരളത്തിന് പുറത്തു പഠിക്കുന്ന വിദ്യാർഥിനികൾ മുഖ്യമന്ത്രിയെ നേരിൽ കാണാൻ സമയം തേടിയിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!