അമ്പലമുക്ക് വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രന് വധശിക്ഷ

തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടി വിൽപ്പനക്കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രന് വധശിക്ഷ. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹനാണ് ശിക്ഷ വിധിച്ചത്. കന്യാകുമാരി തോവാള വെള്ളമഠം സ്വദേശിയാണ് രാജേന്ദ്രൻ(40)
പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൊലപാതകം, കുറ്റകരമായ വസ്തു കയ്യേറ്റം, കൊലപ്പെടുത്തി കവർച്ച, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതി ചെയ്തതായി കോടതി കണ്ടെത്തി. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ ഫോറൻസിക് തെളിവുകളുമാണ് നിർണായകമായത്
തമിഴ്‌നാട്ടിൽ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു രാജേന്ദ്രൻ. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് വിനീതയെ കൊലപ്പെടുത്തിയത്. 2022 ഫെബ്രുവരി 6നാണ് വിനീത കൊല്ലപ്പെട്ടത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപ്പവന്റെ സ്വർണമാല മോഷ്ടിക്കാനായിരുന്നു കൊലപാതകം.