തന്റെ മുറിയിൽ കണ്ടത് റിപ്പയർ ചെയ്യാനാനായി കൊണ്ടുപോയി തിരികെ എത്തിച്ച ഉപകരണങ്ങളെന്ന് ഡോ. ഹാരിസ്

തന്റെ മുറിയിൽ നിന്ന് കണ്ടെത്തിയത് നേരത്തേ ഉണ്ടായിരുന്ന നെഫ്രോസ്‌കോപ്പ് എന്ന ഉപകരണമെന്ന് ഡോ. ഹാരിസ് ചിറക്കൽ. കേടുപാട് വന്നപ്പോൾ റിപ്പയർ ചെയ്യാൻ വേണ്ടി എറണാകുളത്തേക്ക് അയയ്ക്കുകയായിരുന്നു. റിപ്പയർ ചെയ്യാൻ വലിയ തുകയാകും എന്ന് എറണാകുളത്തെ കമ്പനി അറിയിച്ചു. ഇതോടെ ഉപകരണങ്ങൾ മടക്കി അയക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടു. അങ്ങനെ വന്ന ഉപകരണങ്ങളാണ് റൂമിൽ ഉണ്ടായിരുന്നതെന്നും ഹാരിസ് ചിറക്കൽ പറയുന്നു.
കെജിഎംസിടിഎ വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു ഹാരിസിന്റെ പ്രതികരണം. നേരത്തേ ഹാരിസ് ചിറക്കലിന്റെ മുറിയിൽ നടത്തിയ പരിശോധനയിൽ ഒരു പെട്ടിയിൽ നിന്ന് ഉപകരണം കണ്ടെത്തിയതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പി കെ ജബ്ബാർ പറഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ നടത്തിയ പരിശോധനയിൽ ഈ പെട്ടി കണ്ടിരുന്നില്ലെന്നും വീണ്ടും നടത്തിയ പരിശോധനയിൽ ഈ പെട്ടി കണ്ടെത്തിയതിൽ അസ്വാഭാവികത തോന്നിയതായും പ്രിൻസിപ്പൽ പറഞ്ഞിരുന്നു.
ഈ ഉപകരണം പുതിയതായി വാങ്ങിയതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ബില്ലിൽ മോസിലോസ്‌കോപ്പ് എന്നാണ് എഴുതിയിരുന്നതെന്നും പ്രിൻസിപ്പൽ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രിൻസിപ്പലിന്റെ പ്രതികരണം.