National
സഹപ്രവർത്തകയുടെ ടോയ്‌ലറ്റ് ദൃശ്യങ്ങൾ പകർത്തി; ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ

ബംഗളൂരു: ടോയ്‌ലറ്റ് ദൃശ്യങ്ങൾ പകർത്തിയെന്ന സഹപ്രവർത്തകയുടെ പരാതിയിൽ ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ. സീനിയര്‍ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന മഹാരാഷ്‌ട്ര സ്വദേശി നാഗേഷ് സ്വപ്‌നില്‍ മാലിയാണ് ബംഗളൂരു പൊലീസിന്‍റെ പിടിയിലായത്.
ബംഗളൂരു ഇൻഫോസിസ് ക്യാംപസിലെ ഇലക്‌ട്രോണിക് സിറ്റി ഓഫിസിലാണു സംഭവം. കഴിഞ്ഞ 30ന് ടൊയ്‌ലെറ്റ് ഉപയോഗിക്കുന്നതിനിടെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുന്നതു കണ്ട യുവതി ഉടൻ പുറത്തിറങ്ങി സഹപ്രവർത്തകരെ അറിയിക്കുകയായിരുന്നു.
ഇയാളുടെ ഫോൺ പരിശോധിച്ച എച്ച്ആർ വിഭാഗം പരാതിക്കാരിയുടേതുൾപ്പെടെ ടൊയ്‌ലെറ്റ് ദൃശ്യങ്ങൾ കണ്ടെത്തി ഡിലീറ്റ് ചെയ്തതായി അധികൃതർ. വിഡിയോയുടെ ഒരു സ്‌ക്രീന്‍ഷോട്ട് തെളിവായി എടുത്തെന്നും ഒറിജിനല്‍ ഫയല്‍ ഡിലീറ്റ് ചെയ്‌തെന്നും പൊലീസ് അറിയിച്ചു. മഹാരാഷ്‌ട്രയിലെ സാംഗ്ലി സ്വദേശിയാണു നാഗേഷ്. മൂന്നു മാസം മുൻപാണു ജോലിക്കു ചേർന്നത്.