12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാൻ ആഭ്യന്തര അടിച്ചമർത്തലിലേക്ക്: വ്യാപക അറസ്റ്റും വധശിക്ഷയും സൈനിക വിന്യാസവും

ടെഹ്റാൻ: ഇസ്രായേലുമായി 12 ദിവസത്തെ കനത്ത സംഘർഷത്തിന് ശേഷം ഇറാൻ ഭരണകൂടം രാജ്യത്തിനകത്ത് കടുത്ത അടിച്ചമർത്തൽ നടപടികളിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തുടനീളം വ്യാപകമായ അറസ്റ്റുകൾ, വധശിക്ഷകൾ, സൈനിക വിന്യാസങ്ങൾ എന്നിവക്ക് ഭരണകൂടം ഒരുങ്ങുന്നതായാണ് സൂചന. പ്രത്യേകിച്ച്, അസ്വസ്ഥതകൾ നിലനിൽക്കുന്ന കുർദിഷ് മേഖലകളിൽ ഈ നടപടികൾ ശക്തമാക്കിയതായാണ് ഉദ്യോഗസ്ഥരെയും ആക്ടിവിസ്റ്റുകളെയും ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജൂൺ 13-ന് ഇസ്രായേലിന്റെ വ്യോമാക്രമണം ആരംഭിച്ചതിന് പിന്നാലെ തന്നെ ഇറാനിയൻ സുരക്ഷാ സേന രാജ്യത്ത് വ്യാപകമായ അറസ്റ്റുകൾ ആരംഭിച്ചിരുന്നു. ചെക്ക് പോസ്റ്റുകൾ വർദ്ധിപ്പിച്ചും തെരുവുകളിൽ സൈനിക സാന്നിധ്യം കൂട്ടിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഇസ്രായേലി ഏജന്റുമാരെയും വംശീയ വിഘടനവാദികളെയും ഇറാനിൽ മുൻപ് ആക്രമണങ്ങൾ നടത്തിയിട്ടുള്ള പീപ്പിൾസ് മുജാഹിദീൻ ഓർഗനൈസേഷൻ ഓഫ് ഇറാൻ (ഒരു പ്രവാസി പ്രതിപക്ഷ ഗ്രൂപ്പ്) പോലുള്ള സംഘടനകളെയും ഭരണകൂടം ഭയക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.
യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെ 705 പേരെ രാഷ്ട്രീയപരമായോ സുരക്ഷാപരമായോ ഉള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തതായി ഇറാനിയൻ മനുഷ്യാവകാശ ഗ്രൂപ്പായ HRNA റിപ്പോർട്ട് ചെയ്തു. അറസ്റ്റിലായവരിൽ പലരും ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസം, തുർക്കി അതിർത്തിക്ക് സമീപമുള്ള ഉർമിയയിൽ മൂന്ന് പേരെ വധശിക്ഷക്ക് വിധേയരാക്കിയതായി ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വധിക്കപ്പെട്ട മൂന്നുപേരും കുർദ് വംശജരാണെന്ന് ഇറാനിയൻ-കുർദിഷ് മനുഷ്യാവകാശ സംഘടനയായ ഹെംഗാവ് അറിയിച്ചു. ജൂൺ 16 ന് ശേഷം ചാരവൃത്തി ആരോപിച്ചുള്ള വധശിക്ഷകളുടെ എണ്ണം ഇതോടെ ആറായി. ഇറാൻ-ഇസ്രായേൽ സംഘർഷത്തിന് ശേഷം കൂടുതൽ വധശിക്ഷകൾ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് മനുഷ്യാവകാശ പ്രവർത്തകർ.
ഇറാൻ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങൾ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, കുർദിഷ് മേഖലയിലെ പ്രധാന നഗരങ്ങളായ കെർമാൻഷായിലും സനന്ദജിലും കൂടുതൽ സൈനികരെ എത്തിക്കുന്നതിനായി റോഡുകൾ അടച്ചതായും സൈന്യം സംരക്ഷണ നടപടികൾ സ്വീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.