നിലമ്പൂരിൽ പ്രചാരണത്തിന് തന്നെ ആരും വിളിച്ചിട്ടില്ല; നേതാക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നും തരൂർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി തന്നെ ക്ഷണിച്ചില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. താൻ കേരളത്തിന് പുറത്തായിരുന്നു. തിരിച്ചു കേരളത്തിൽ എത്തിയപ്പോഴും ഒരു മിസ്ഡ് കോൾ പോലും വന്നിട്ടില്ല. ക്ഷണിക്കുന്നിടത്ത് പോകും. ക്ഷണിക്കാത്തിടത്ത് പോകാറില്ല. മര്യാദയോടെ പെരുമാറുന്ന വ്യക്തിയാണ് താൻ എന്ന് ശശി തരൂർ പറഞ്ഞു.
നിലമ്പൂരിൽ കോൺഗ്രസ് പ്രവർത്തകർ ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടുണ്ട്. മികച്ച സ്ഥാനാർഥിയാണ് യുഡിഎഫിനുള്ളത്. അദ്ദേഹം നല്ല മാർജിനിൽ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്തു നിന്നുപോലും ധാരാളം പ്രവർത്തകർ നിലമ്പൂരിൽ പോയി പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ 16 വർഷമായി കോൺഗ്രസിനും കോൺഗ്രസ് മൂല്യങ്ങൾക്കും ഒപ്പമാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് കോൺഗ്രസ് പ്രവർത്തകരോടുള്ള സ്‌നേഹത്തിലും സൗഹാർദ്ദത്തിലും ആർക്കും സംശയം വേണ്ട. അതെപ്പോഴും ഉണ്ടാകും. കോൺഗ്രസ് നേതാക്കളുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അതെല്ലാം പാർട്ടിക്കകത്ത് നേരിട്ട് സംസാരിക്കുന്നതാണ് നല്ലത്. അത്തരം കാര്യങ്ങൾ ചർച്ച ചെയ്യേണ്ട ദിവസമല്ല ഇതെന്നും തരൂർ വ്യക്തമാക്കി.