തകർന്നുകിടന്ന ഒരു നാടിനെയാണ് എൽഡിഎഫ് ഏറ്റെടുത്ത് മുന്നോട്ടുനയിച്ചതെന്ന് മുഖ്യമന്ത്രി

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് കാലിക്കടവിൽ നിർവഹിച്ചു. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം ധൂർത്ത് ആരോപിച്ച് പ്രതിപക്ഷം വാർഷികാഘോഷം ബഹിഷ്കരിച്ചു
തകർന്നുകിടന്ന ഒരു നാടിനെയാണ് എൽഡിഎഫ് ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016ൽ എല്ലാവരും ശപിച്ച ഒരു സർക്കാരിനെയാണ് അവസാനിപ്പിച്ചത്. നാടിനെ കാലോചിതമായി മാറ്റണമെന്നും മറ്റ് പ്രദേശങ്ങളിലെ വികസനം ഇവിടെയും വേണമെന്നും ആഗ്രഹിച്ചാണ് ജനങ്ങൾ എൽഡിഎഫിനെ ഭരണം ഏൽപ്പിച്ചത്. ഒട്ടേറെ പ്രതിസന്ധികൾ ഈ ദൗത്യം നിറവേറ്റുന്നതിനിടെ നേരിടേണ്ടി വന്നു
പ്രകൃതി ദുരന്തങ്ങളും മാരകമായ പകർച്ചവ്യാധികളും പ്രതിസന്ധിയായി. എന്നാൽ നാടിനെ തകർച്ചയിലേക്ക് വിടാതെ അതിനെയെല്ലാം നാം അതിജീവിച്ചു. നിപയും ഓഖിയും മഹാ പ്രളയവും 2019ലെ കാലവർഷ കെടുതിയും കൊവിഡുമൊക്കെ അതിജീവിച്ചാണ് മുന്നോട്ടുപോയത്
ദേശീയപാത നിർമാണം ഇപ്പോൾ പൂർത്തിയാകും. ഉദ്ഘാടനം കഴിഞ്ഞാൽ യാത്ര കൂടുതൽ സുഗമമാകും. 2016ലെ സർക്കാർ തന്നെ 2021ൽ തുടർന്നതിനാലാണ് ഇന്ന് ദേശീയപാത വികസനം യാഥാർഥ്യത്തിലേക്ക് നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു