
സന: യമനില്‍ വ്യോമാക്രമണത്തിന് തുടക്കമിട്ട് യുഎസ്. ഹൂതി വിമതര്‍ക്ക് നേരെ ആക്രമണം നടത്തുന്നതിനായി പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടതിന് പിന്നാലെയാണ് യുഎസിന്റെ നീക്കം. ചെങ്കടലില്‍ യുഎസിന്റെ യുദ്ധകപ്പലിന് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് വ്യോമാക്രമണമെന്ന് ട്രംപ് വ്യക്തമാക്കി
യുഎസിന്റെ വ്യോമാക്രമണത്തില്‍ 19 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് യമന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഇറാന്റെ ധനസഹായത്തോടെ ഹൂതി ഗുണ്ടകള്‍ യുഎസ് വിമാനങ്ങള്‍ക്കും യുദ്ധകപ്പലുകള്‍ക്കും നേരെ മിസൈലുകള്‍ തൊടുത്തുവിടുകയും സൈനികരെയും സഖ്യകക്ഷികളെയും ലക്ഷ്യം വെക്കുകയുമാണ്. ഹൂതികളുടെ കടല്‍ക്കൊള്ള, അക്രമം, ഭീകരത എന്നിവയിലൂടെ കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടായെന്നും തൊഴിലാളികളുടെ ജീവന് അപകടത്തിലായെന്നും തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമില്‍ ട്രംപ് കുറിച്ചു.
ഹൂതികളുടെ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നാണ് ട്രംപ് പറഞ്ഞത്. തങ്ങളുടെ ലക്ഷ്യം നേടുന്നത് വരെ അതിശക്തമായി തന്നെ പ്രതിരോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഹൂതികള്‍ അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ കനത്ത ദുരന്തമാണ് കാത്തിരിക്കുന്നതെന്ന് ട്രംപ് ഹൂതികള്‍ക്ക് മുന്നറിയിപ്പ് നല്കി. കൂടാതെ ഹൂതികള്‍ക്ക് പിന്തുണ നല്കുന്നതില് ഇറാനോടുള്ള പ്രതിഷേധവും ട്രംപ് രേഖപ്പെടുത്തി. യുഎസിനെ ഭീഷണിപ്പെടുത്തുകയാണെങ്കില്‍ തുടര്‍ന്നുണ്ടാകുന്ന ഭവിഷ്യത്തുകള്‍ക്ക് ഇറാന് മാത്രമായിരിക്കും ഉത്തരവാദിയെന്ന് അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയുടെ അതിര്‍ത്തിയിലുള്ള വിമത കേന്ദ്രങ്ങളായ സനയിലും വടക്കന്‍ പ്രവിശ്യയായ സാദയിലും തുടര്‍ച്ചയായ സ്ഫോടനങ്ങള്‍ നടന്നതായാണ് ഹൂതികള്‍ വ്യക്തമാക്കുന്നത്. യമന്‍ തലസ്ഥാനമായ സനയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ക്രൂരമായ ആക്രമണത്തിന് യുഎസിനെയും യുകെയെയും ഹൂതികള്‍ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.
ഹൂതികള്‍ക്കെതിരായ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും യുകെയും പതിവ് പിന്തുണ യുഎസിന് ലഭിച്ചിട്ടുണ്ടെന്ന കാര്യം വ്യക്തമാണെന്നാണ് ഹൂതികള്‍ പറയുന്നത്.