ബന്ദികളെ കൈമാറി ഹമാസ്; 369 പലസ്തീൻ തടവുകാർക്ക് മോചനം: പകരമായി മൂന്ന് പേരെ

കയ്‌റോ: വെടിനിർത്തൽ കരാറിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ മൂന്ന് ബന്ദികളെ കൂടി കൈമാറി ഹമാസ്. ബന്ദികളെ കൈമാറില്ലെന്നായിരുന്ന ഹമാസിൻ്റെ ആദ്യ നിലപാട്. എന്നാൽ പിന്നീടവരെ മോചിപ്പിക്കുമെന്ന് ശനിയാഴ്ച അറിയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇസ്രയേലിന് ബന്ദികളെ കൈമാറ്റം ചെയ്തിരിക്കുന്നത്. മോചിപ്പിച്ച മൂന്ന് ബന്ദികളും ഇസ്രയേലിൽ എത്തിയതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.
2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ആക്രമണത്തിനിടെയാണ് ഹമാസ് ഇവരെ പിടികൂടി ബന്ദികളാക്കിയത്. 369 പലസ്തീൻ തടവുകാരെ മോചിപ്പിച്ചതിന് പകരമായാണ് മൂന്ന് ബന്ദികളെ കൈമാറിയത്. വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ ഇസ്രയേൽ ലംഘിച്ചെന്നാരോപിച്ച് മോചനം വൈകിപ്പിക്കുമെന്ന് ഹമാസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇവരെ ഉടൻ വിട്ടയച്ചില്ലെങ്കിലും വീണ്ടും യുദ്ധം ആരംഭിക്കുമെന്നായിരുന്നു ഇസ്രയേലിൻ്റെ മറുപടി.
മാസങ്ങളോളം തടവിലാക്കിയ ബന്ദികളെ ഗാസയിലെ തെക്കൻ നഗരമായ ഖാൻ യൂനിസിലെ റെഡ് ക്രോസിനാണ് ആദ്യം കൈമാറിയത്. അവർ ആരോഗ്യവാന്മാരെണെന്ന് ഉറപ്പുവരുത്തിയശേഷം ഇസ്രയേൽ സൈന്യത്തിന് കൈമാറുകയായിരുന്നു. എന്നിരുന്നാലും, ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം അവസാനിക്കുന്നില്ല. ഗാസയിലേക്ക് സഹായം എത്തിക്കുന്നവരെ ഇസ്രായേൽ സൈന്യം തടഞ്ഞതായി ആരോപണം ഉയരുന്നുണ്ട്. ഹമാസിനുള്ള സഹായങ്ങൾ ഇസ്രായേൽ തടഞ്ഞാൽ കൂടുതൽ ബന്ദികളെ വിട്ടയക്കുന്നത് നിർത്തിവയ്ക്കുമെന്നാണ് ഭീഷണി.
ഇസ്രയേൽ-ഹമാസ് വെടിനിർത്തൽക്കരാറിന്റെ 42 ദിവസം നീളുന്ന ആദ്യഘട്ട ഉത്തരവ് പുറപ്പെടുവിച്ചത് ജൂലായ് 19-നാണ്. അതനുസരിച്ച് 33 ബന്ദികളെയാണ് ഹമാസ് വിട്ടയയ്ക്കേണ്ടത്. രണ്ടായിരത്തോളം പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയയ്ക്കണമെന്നാണ് വ്യവസ്ഥ. അടുത്തിടെ 21 ബന്ദികളെ ഈ വ്യവസ്ഥ പ്രകാരം ഹമാസ് കൈമാറിയിരുന്നു. ഇതിൻ്റെ ഭാഗമായി 730-ലേറെ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചിരുന്നു.