National

മന്ത്രിക്ക് കിട്ടിയത് തകര്‍ന്ന സീറ്റ്; ദുരനുഭവം പങ്കുവെച്ചു: ക്ഷമ ചോദിച്ച് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: വിമാനയാത്രയില്‍ തനിക്ക് തകര്‍ന്ന സീറ്റ് അനുവദിച്ചതില്‍ എയര്‍ ഇന്ത്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്‍. എന്തുകൊണ്ടാണ് പൊട്ടിപ്പൊളിഞ്ഞ സീറ്റ് തനിക്ക് അനുവദിച്ചതെന്ന് ജീവനക്കാരോട് അന്വേഷിച്ചപ്പോള്‍ ആ സീറ്റിലേക്കുള്ള ടിക്കറ്റ് വില്‍ക്കരുതെന്ന് മാനേജ്‌മെന്റിനെ അറിയിച്ചിരുന്നുവെന്ന് അവര്‍ മറുപടി നല്‍കിയതായി മന്ത്രി പറഞ്ഞു.

എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് മന്ത്രി വ്യക്തമാക്കിയത്. കിസാന്‍ മേള ഉദ്ഘാടനം ചെയ്യുന്നതിനായി ഭോപ്പാലില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു അദ്ദേഹം.

ഡല്‍ഹിയിലേക്ക് പോകുന്നതിനിടെ കുരുക്ഷേത്രയില്‍ പ്രകൃതി കാര്‍ഷിക മിഷന്റെ യോഗം നടത്താനും ചണ്ഡീഗഡില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാനും തീരുമാനിച്ചിരുന്നു. എയര്‍ ഇന്ത്യയുടെ എഐ436 എന്ന വിമാനത്തിലാണ് താന്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. എട്ട് സി എന്ന സീറ്റ് ലഭിച്ചു. അവിടെ പോയിരുന്നു. എന്നാല്‍ ആ സീറ്റ് തകരുകയും ഇടിഞ്ഞ് തൂങ്ങുകയും ചെയ്തിരുന്നു. ഇരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ആ ഒരു സീറ്റിന്റെ അവസ്ഥ മാത്രമായിരുന്നില്ല അങ്ങനെ ഉണ്ടായിരുന്നത്.

മന്ത്രിയുടെ പോസ്റ്റ്‌

https://x.com/ChouhanShivraj/status/1893171300430225624

സീറ്റ് മോശമാണെങ്കില്‍ എന്തിനാണ് അത് തനിക്ക് അനുവദിച്ചതെന്ന് എയര്‍ലൈന്‍ ജീവനക്കാരോട് ചോദിച്ചപ്പോള്‍ ഈ സീറ്റ് കേടുവന്നിട്ടുണ്ടെ്ന്നും ടിക്കറ്റ് വില്‍ക്കരുതെന്നും മാനേജ്‌മെന്റിന് അറിയിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞു.

തന്റെ സഹയാത്രികര്‍ സീറ്റ് മാറ്റി അവരുടെ സീറ്റില്‍ ഇരിക്കാന്‍ തന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ സുഹൃത്തിനെ എന്തിന് ബുദ്ധിമുട്ടിക്കണം. അതേ സീറ്റിലിരുന്ന് യാത്ര പൂര്‍ത്തിയാക്കാന്‍ താന്‍ തീരമാനിച്ചു. ടാറ്റ ഏറ്റെടുത്ത ശേഷം എയര്‍ ഇന്ത്യയുടെ സര്‍വീസ് മെച്ചപ്പെടുമെന്നായിരുന്നു താന്‍ ചിന്തിച്ചത്. എന്നാല്‍ അത് തെറ്റിധാരണയായിരുന്നു.

ഇരിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ താന്‍ കാര്യമാക്കുന്നില്ല. എന്നാല്‍ മുഴുവന്‍ തുകയും ഈടാക്കിയതിന് ശേഷം യാത്രക്കാരെ മോശവും അസൗകര്യവുമുള്ള സീറ്റുകളില്‍ ഇരുത്തുന്നത് അനീതിയാണെന്നും മന്ത്രി പോസ്റ്റിലൂടെ പറഞ്ഞു.

അതേസമയം, ശിവ്‌രാജ് ചൗഹാനുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിച്ച് എയര്‍ ഇന്ത്യ രംഗത്തെത്തിയിരുന്നു. സാറിനുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തങ്ങള്‍ ഇക്കാര്യം ശ്രദ്ധാപൂര്‍വം പരിശോധിക്കുമെന്ന് ഉറപ്പ് നല്‍കുന്നതായാണ് കമ്പനിയുടെ പ്രതികരണം.

Related Articles

Back to top button
error: Content is protected !!