കേരളത്തിലുമെത്തി ജ്യോതി മൽഹോത്ര; മൂന്നാറിൽ നിന്നടക്കം വ്ളോഗ്: ആകെ 487 വീഡിയോകളിൽ ഏറെയും പാകിസ്ഥാനിൽ നിന്ന്

രാജ്യത്തിനകത്തുനിന്നുകൊണ്ട് പാക്കിസ്ഥാന് വിവരം കൈമാറിയ നിരവധി പേരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ അധികൃതർ പിടികൂടിയത്. ഇതിൽ പ്രമുഖയാണ് ഹരിയാന ഹിസാർ സ്വദേശിയായ ട്രാവൽ വ്ളോഗറും യൂട്യൂബറുമായ ജ്യോതി മൽഹോത്ര. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതിന് അറസ്റ്റിലായ ജ്യോതിയുടെ വീഡിയോകൾ ഏറെയും പാകിസ്ഥാനിൽ നിന്നുമുള്ളതാണെന്ന് കണ്ടെത്തൽ. ആകെ 487 വീഡിയോകൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തതിൽ മിക്കവയും പാക്കിസ്ഥാനും തായ്ലാൻഡും ബംഗ്ലാദേശുമൊക്കെ സന്ദർശിച്ചവയാണ്.
ഇന്ത്യയിലെ പലയിടങ്ങളിലേക്കുമുള്ള യാത്രയും, സംസ്കാരവും വിഭവങ്ങളും പരിചയപ്പെടുത്തുന്നതാണ് വീഡിയോകളുടെ ഉള്ളടക്കം. ജ്യോതി കേരളത്തിലുമെത്തി വീഡിയോകൾ ചെയ്തിട്ടുണ്ട്. കൊച്ചി, മൂന്നാർ, ആലപ്പുഴ എന്നിവിടങ്ങൾ സന്ദർശിച്ച ജ്യോതിയുടെ വീഡിയോകളും യൂട്യൂബിലുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ചാര പ്രവർത്തനങ്ങളിലേർപ്പെടുന്നവരെ കണ്ടെത്താൻ ഇന്ത്യൻ ഏജൻസികൾ സമൂഹമാധ്യമങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെയാണ് പ്രമുഖ വ്ലോഗറായ ജ്യോതി മൽഹോത്ര അറസ്റ്റിലാവുന്നത്.
കൊവിഡ് കാലത്ത് ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയ വ്ലോഗറായി 33 കാരിയായ ജ്യോതി രംഗത്തെത്തുന്നത്. ഹരിയാന പൊലീസ് രെജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ജ്യോതി റാണിയെന്നാണ് യഥാർത്ഥ പേര്. ട്രാവൽ വിത്ത് ജോ എന്ന പേരിലുള്ള ജ്യോതിയുടെ യൂട്യൂബ് ചാനലിന് മൂന്ന് ലക്ഷത്തി എഴുപത്തേഴായിരം ഫോളോവേഴ്സുണ്ട്. ഇൻസ്റ്റഗ്രാമിൽ ഒന്നരലക്ഷത്തിനടുത്തും, ഫേസ്ബുക്കിൽ മൂന്ന് ലക്ഷത്തിലധികവും ഫോളോവേഴ്സുണ്ട്. 2023 ൽ ദില്ലിയിലെ പാക്കിസ്ഥാൻ ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനായ ഡാനിഷിന്റെ സഹായത്തോടെയാണ് ജ്യോതി പാക്കിസ്ഥാനിലേക്ക് പോയത്. ഡാനിഷ് പരിചയപ്പെടുത്തിയ ചിലരാണ് അവിടെ നിരവധി സ്ഥലങ്ങൾ സന്ദർശിക്കാൻ ജ്യോതിയെ സഹായിച്ചത്. പാക്കിസ്ഥാനെ പുകഴ്ത്തി പോസ്റ്റ് ചെയ്ത നിരവധി വീഡിയോകളും അറസ്റ്റിൽ നിർണായകമായിട്ടുണ്ട്.
പാക് സന്ദർശനത്തിലൂടെ പാക്കിസ്ഥാനിലെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ ഉദ്യോഗസ്ഥരുമായടക്കം ജ്യോതി അടുത്ത ബന്ധം സ്ഥാപിച്ചെന്നാണ് അന്വേഷണത്തിൽ വ്യക്തമായതോടെയാണ് അറസ്റ്റിലേക്ക് പൊലീസ് കടന്നത്. അലി ഇഹ്വാൻ, ഷാക്കിർ, റാണ ഷഹ്ബാസ് എന്നിവരാണ് ജ്യോതിയുമായി നിരന്തരം ബന്ധപ്പെട്ട മറ്റ് പാക്കിസ്ഥാൻ സ്വദേശികൾ. ഇവരെല്ലാം ഐഎസ്ഐ ഏജന്റുമാരാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഈ ഉദ്യോഗസ്ഥരുടെ യഥാർത്ഥ പേരുകൾക്ക് പകരം വ്യാജ പേരുകളിലാണ് ഫോണിൽ നമ്പർ സേവ്ചെയ്തതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ വാട്സാപ്പ്, ടെലഗ്രാം, സ്നാപ്പ്ചാറ്റ് തുടങ്ങിയ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ കൈമാറിയെന്നും, ചില ഐഎസ്ഐ ഉദ്യോഗസ്ഥരുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചുവെന്നും, ഇവർക്കൊപ്പം വേറെയും വിദേശയാത്ര നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു. ജ്യോതിയുടെ മൊബൈലിൽനിന്നും, ലാപ്ടോപ്പിൽനിന്നും സംശയകരമായ പലതും കണ്ടെത്തിയിട്ടുണ്ടെന്നും, പരിശോധന നടക്കുകയാണെന്നും ഹരിയാന പോലീസ് അറിയിച്ചു. ഓപ്പറേഷൻ സിന്ദൂർ നടന്ന ഏഴാം തീയതിയാണ് ജ്യോതിയെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം കഴിഞ്ഞ ദിവസമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭാരതീയ ന്യായ സംഹിതയുടെ 152-ാം വകുപ്പും, ഒഫീഷ്യൽ സീക്രട്ട് ആക്ടിലെ മൂന്നും അഞ്ചും വകുപ്പുകളും ചുമത്തിയാണ് ജ്യോതിക്കെതിരെ നിലവിൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം ജ്യോതിയെ സഹായിച്ച പാക് ഹൈ കമ്മീഷനിലെ ഡാനിഷ് അഥവാ എഹ്സാൻ ഉർ റഹീമിനെ രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഈമാസം 13 ന് രാജ്യം വിടാൻ ഇന്ത്യ നിർദേശിച്ചിരുന്നു. പഞ്ചാബ് മലേർകോട്ല സ്വദേശിയായ യുവതിയെയുൾപ്പടെ അതിർത്തിയിലെ നിർണായക വിവരങ്ങൾക്കായി നിരന്തരം ഇയാൾ ബന്ധപ്പെട്ടിരുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.