കായലോട് യുവതിയുടെ ആത്മഹത‍്യ; പ്രതികൾ വിദേശത്തേക്ക് കടന്നു: ലുക്ക് ഔട്ട് നോട്ടീസുമായി പൊലീസ്

കണ്ണൂർ: കൂത്തുപറമ്പിൽ ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് യുവതി ആത്മഹത‍്യ ചെയ്ത സംഭവത്തിൽ പ്രതികളായ 2 എസ്ഡിപിഐ പ്രവർത്തകർ വിദേശത്തേക്ക് കടന്നതായി വിവരം.
പ്രതികളായ സുനീർ, സക്കറിയ എന്നിവരാണ് വിദേശത്ത് കടന്നത്. ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ആൾക്കൂട്ട വിചാരണയെ തുടർന്ന് കായലോട് സ്വദേശിയായ റസീന (40) ആത്മഹത‍്യ ചെയ്തത്. സുഹൃത്തായ റഹീസുമായി റസീന കാറിൽ സംസാരിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ഒരു കൂട്ടം എസ്ഡിപിഐ പ്രവർത്തകർ ചേർന്ന് റഹീസിനെ ബലം പ്രയോഗിച്ച് കാറിൽ നിന്നും പിടിച്ചിറക്കിയ ശേഷം മർദിക്കുകയായിരുന്നു.
തുടർന്ന് ഫോൺ പിടിച്ചെടുത്ത ശേഷം മോശമായി ദൃശ‍്യങ്ങൾ ചിത്രീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് യുവതി വീട്ടിലെത്തിയ ശേഷം ജീവനൊടുക്കിയത്.
കേസിൽ റസീനയുടെ ബന്ധുക്കൾ അടക്കം പ്രതികളാണ്. റഹീസിനെതിരേ റസീനയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. വിവാഹ വാഗ്ദാനം നൽകി 20 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും തട്ടിയെടുത്തെന്ന് ആരോപിച്ചായിരുന്നു പരാതി.
ഇതു മൂലമാണ് യുവതി ആത്മഹത‍്യ ചെയ്തതെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാൽ ഇത് സത‍്യമല്ലെന്നും സദാചാര ആക്രമണത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് സിറ്റി പൊലീസ് കമ്മിഷണർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.