സ്ത്രീധന പീഡനം: തിരുപ്പൂരിൽ നവവധു പിതാവിന് ശബ്ദസന്ദേശമയച്ച് ജീവനൊടുക്കി

സ്ത്രീധന പീഡനത്തെ തുടർന്ന് തിരുപ്പൂരിൽ നവവധു ജീവനൊടുക്കി. തിരുപ്പൂർ സ്വദേശിനി റിധന്യയാണ്(27) മരിച്ചത്. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം താങ്ങാനാകാതെയാണ് റിധന്യ ജീവനൊടുക്കിയതെന്നാണ് വിവരം. ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കാറിൽ പോയ റിധന്യ വഴിയരികിൽ വാഹനം നിർത്തി കീടനാശിനി ഗുളികകൾ കഴിക്കുകയായിരുന്നു
ഏറെ നേരമായി കാർ റോഡരികിൽ കിടക്കുന്നത് കണ്ട് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ജീവനൊടുക്കുന്നതിന് മുമ്പ് പിതാവ് അണ്ണാദുരൈക്ക് റിധന്യ ശബ്ദസന്ദേശം അയച്ചിരുന്നു. ഇത് പുറത്തുവന്നിട്ടുണ്ട്
ഭർത്താവ് തന്നെ ശാരീരികമായും ഭർതൃവീട്ടുകാർ മാനസികമായും പീഡിപ്പിക്കുന്നുവെന്നും മാതാപിതാക്കൾക്ക് ഭാരമായിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സന്ദേശത്തിൽ യുവതി പറയുന്നു. അച്ഛനെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്ന് അറിയാം. അച്ഛന്റെ കഷ്ടപ്പാട് മനസ്സിലാകും, ക്ഷമിക്കണം അച്ഛാ, ഞാൻ പോകുന്നു എന്നാണ് സന്ദേശത്തിൽ പറയുന്നത്
ഏപ്രിലിലാണ് കവിൻ കുമാറുമായി റിധന്യയുടെ വിവാഹം കഴിഞ്ഞത്. 100 പവൻ സ്വർണവും 70 ലക്ഷം രൂപ വിലവരുന്ന കാറും സ്ത്രീധനമായി നൽകി. എന്നാൽ ഇത് പോരാ എന്നായിരുന്നു ഭർതൃവീട്ടുകാരുടെ ആവശ്യം. സംഭവത്തിൽ ഭർത്താവ് കവിൻകുമാർ, ഇയാളുടെ മാതാപിതാക്കൾ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.