20 വർഷം മുന്‍പുള്ള കേസെങ്കിലും ശിക്ഷ ഓഴിവാക്കാനാവില്ല; 6 മാസം തടവ് ഒറ്റ ദിവസമാക്കി ചുരുക്കി

കൊച്ചി: പ്രണയം എതിർത്തതിന്‍റെ പേരിൽ യുവതിയുടെ അച്ഛനെ ബൈക്കിടിപ്പിച്ച് വീഴ്ത്തിയെന്ന 20 വർഷം മുന്‍പുള്ള കേസിൽ ശിക്ഷയൊഴിവാക്കാതെ ഹൈക്കോടതി. എന്നാൽ യുവതിയുടെ അച്ഛന് ചെറിയ പരുക്കുകൾ മാത്രമായി രക്ഷപ്പെട്ടതിനാൽ 2000 രൂപ പിഴ എന്നത് 50,000 ആയി വർധിപ്പിച്ച ശേഷം 6 മാസം തടവ് ശിക്ഷ ഒറ്റ ദിവസം ചുരുക്കി നൽകി.
അതേസമയം, ശിക്ഷയില്‍ ഇളവുനല്‍കുന്നതിനെ എതിര്‍ത്ത് യുവതിയുടെ പിതാവും ഹൈക്കോടതിയിലെത്തി. എന്നാൽ മകൾ വിവാഹം കഴിച്ച് സ്വസ്ഥമായി താമസിക്കുകയാണെന്ന് കോടതി ഓർമപ്പെടുത്തി.
2005 മേയ് 11-നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. രാത്രി 9.20-ന് ജോലികഴിഞ്ഞ് തിരിച്ച് പോകുമ്പോൾ യുവതിയുടെ പിതാവിനെ പിന്നിൽനിന്ന് ഇയാൾ ബൈക്കിടിച്ച് വീഴ്ത്തിയെന്നായിരുന്നു കേസ്. അപകടത്തിൽ ചുണ്ടിനാണ് മുറിവേറ്റത്. മകളുമായുള്ള ഹർജിക്കാരന്‍റെ സ്നേഹബന്ധം ചോദ്യംചെയ്തതിനായിരുന്നു ആക്രമണമെന്നായിരുന്നു പരാതി.
കേസിൽ ആദ്യം കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയും പിന്നീട് സെഷൻസ് കോടതിയും 6 മാസം സാധാരണതടവ് ശിക്ഷ വിധിച്ചു. തുടർന്നാണ് കൊല്ലം സ്വദേശിയായ ഇയാൾ ഹൈക്കോടതിയിലെത്തിയത്.
മാരകായുധമുപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു കേസ്. എന്നാൽ ആക്രമണമല്ല, സാധാരണ അപകടമായിരുന്നുവെന്നും ബൈക്ക് മാരകായുധമല്ലെന്നും ഹർജിക്കാരന്‍ വാദവുമുന്നയിച്ചു. എന്നാൽ ഇത് സാധാരണ അപകടമല്ലെന്നത് സാക്ഷിമൊഴികളിൽ നിന്നും വ്യക്തമാണെന്നും, ബൈക്കിടിക്കുന്നത് മരണത്തിനുവരെ കാരണമാകാമെന്നും കോടതി വിലയിരുത്തി. ഇതോടെ യുവാവിന്‍റെ വാദങ്ങൾ തള്ളിയ കോടതി ജയിൽ ശിക്ഷ കുറച്ച് പിഴ 50,000 ആയി വർധിപ്പിച്ച് യുവതിയുടെ പിതാവിന് നൽകാനും ഉത്തരവടുകയായിരുന്നു.