സമാധാന ശ്രമങ്ങൾ ചർച്ച ചെയ്ത് യുഎഇ പ്രസിഡന്റും സൗദി കിരീടാവകാശിയും

അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും ടെലിഫോണിൽ സമാധാന ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി (WAM) റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച നടന്ന ഫോൺ സംഭാഷണത്തിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരു നേതാക്കളും അവലോകനം ചെയ്തു. ഇരു രാജ്യങ്ങളുടെയും പൊതു താൽപര്യങ്ങൾക്കുവേണ്ടി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാനും അവർ തീരുമാനിച്ചു.
മേഖലയിലും അന്താരാഷ്ട്ര തലത്തിലുമുള്ള പൊതു വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. മധ്യപൂർവദേശത്ത് സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ ഉറപ്പാക്കുന്നതിനായുള്ള ശ്രമങ്ങൾക്കാണ് ഇരുവരും ഊന്നൽ നൽകിയത്. മേഖലയിലെ പ്രധാന സഖ്യകക്ഷികളായ യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള പതിവ് സംഭാഷണങ്ങളുടെ ഭാഗമായാണ് ഈ ഫോൺ കോൾ. കഴിഞ്ഞ മാസവും ഇരു രാജ്യങ്ങളിലെയും ഉന്നതതല പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചകളിലെല്ലാം സംയുക്ത അറബ് പ്രവർത്തനങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുകയും, വെല്ലുവിളികളെ നേരിടാൻ ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യം ചർച്ച ചെയ്യുകയും ചെയ്തിരുന്നു.