ഈരാറ്റുപേട്ടയിലെ ദമ്പതികളുടെ ആത്മഹത്യക്ക് കാരണം ബ്ലേഡ് മാഫിയയുടെ ഭീഷണി; അന്വേഷണം തുടരുന്നു

ഈരാറ്റുപേട്ടയിലെ ദമ്പതികളുടെ ആത്മഹത്യക്ക് പിന്നിൽ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണിയെന്ന് വിവരം. കൂടപ്പുലം തെരുവയിൽ വിഷ്ണു എസ് നായർ(36), ഭാര്യ, ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ട് രശ്മി സുകുമാരൻ(35) എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘങ്ങളായ യുവാക്കൾ ഇന്നലെ ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നു
ഇവർ വിഷ്ണുവിനെ മർദിച്ചതായും വിവരമുണ്ട്. രശ്മി ജോലി ചെയ്യുന്ന ആശുപത്രിയിലെത്തി അവഹേളിച്ചെന്നും ബന്ധുക്കൾ പറയുന്നു. കെട്ടിട നിർമാണ തൊഴിലാളിയായ വിഷ്ണുവിന് കൊവിഡിന് ശേഷമാണ് സാമ്പത്തിക ബാധ്യതയുണ്ടായത്. ബ്ലേഡ് മാഫിയയുടെ കെണിയിൽപ്പെട്ട ഇവർ നിരന്തരം ഭീഷണി നേരിട്ടിരുന്നു
ബ്ലേഡ് മാഫിയയുമായി ബന്ധപ്പെട്ട് ബന്ധുക്കൾ ആരോപണം ഉന്നയിച്ചതോടെ പോലീസ് വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. കൈകൾ ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു വിഷ്ണുവിന്റെയും രശ്മിയുടെയും മൃതദേഹം. ഇത് സിറിഞ്ച് ടേപ്പ് ആണെന്ന് പോലീസ് പറയുന്നു. മരുന്ന് കുത്തിവെച്ചാണ് മരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.