മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണം: യുവതിയുടെ മൊഴിയിൽ അവ്യക്തത, കൊലപാതകമെന്ന് നിഗമനം

പത്തനംതിട്ട മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയുടെ ശരീരത്തിൽ മുറിവുകളില്ലെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. കുട്ടിയുടെ അമ്മയുടെ മൊഴികളിൽ അവ്യക്തതയുണ്ടെന്നാണ് പോലീസ് പറയുന്നത്.
ഗർഭിണിയായതും പ്രസവിച്ചതും വീട്ടുകാർക്ക് അറിയില്ലെന്നും പ്രസവശേഷം പൊക്കിൾക്കൊടി അറുത്തത് പോലും താൻ ഒറ്റയ്ക്കാണെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞിരുന്നത്. ഈ വിവരങ്ങളൊന്നും വീട്ടിൽ ആരും അറിഞ്ഞില്ല എന്നത് പോലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
കുട്ടിയുടെ മരണം കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പോസ്റ്റ്മോർട്ടം പൂർത്തീകരിച്ചാൽ മാത്രമേ ഇത് സ്ഥിരീകരിക്കാനാകൂ. കരഞ്ഞ കുട്ടിയുടെ വായ പൊത്തിപ്പിടിച്ചെന്നാണ് യുവതിയുടെ മൊഴി. കുഞ്ഞിന്റെ മൃതശരീരം ചേമ്പിലയിൽ പൊതിഞ്ഞ് അയൽ വീടിന്റെ പരിസരത്ത് വെച്ചതും താനാണെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.