
കുവൈറ്റ് സിറ്റി: തൻ്റെ സാൽവ അപ്പാർട്ട്‌മെൻ്റിൽ കഞ്ചാവ് കൃഷി ചെയ്ത കേസിൽ ഒരു കുവൈറ്റ് പൗരന് ജീവപര്യന്തം തടവ് വിധിച്ച് ക്രിമിനൽ കോടതി. പ്രതിയുടെ പക്കൽ നിന്ന് 3 കിലോഗ്രാം കഞ്ചാവ് പിടികൂടുകയും അത് വിൽക്കാൻ ഉദ്ദേശിച്ചിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടർന്നാണ് കോടതിയുടെ വിധി.
പ്രതിയുടെ വീട്ടിൽ മയക്കുമരുന്ന് കൃഷി നടക്കുന്നതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ, പ്രതിയുടെ അപ്പാർട്ട്‌മെൻ്റിനുള്ളിൽ കഞ്ചാവ് ചെടികൾ വളർത്തുന്നതിനായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത് കണ്ടെത്തി. ചെടികൾക്ക് ആവശ്യമായ ചൂടും വെളിച്ചവും നൽകുന്നതിനുള്ള ഉപകരണങ്ങൾ ഉൾപ്പെടെയാണ് ഇവിടെ ഒരുക്കിയിരുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിൽ 3 കിലോഗ്രാം കഞ്ചാവും അത് വിൽക്കാൻ ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും കേസ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. ഇതേത്തുടർന്നാണ് ക്രിമിനൽ കോടതിയുടെ ഈ സുപ്രധാന വിധി. മയക്കുമരുന്ന് കൃഷിയും വിതരണവും കുവൈറ്റിൽ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടുന്നു.