
ഷാർജ അൽ നഹ്ദ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ അഞ്ച് മരണം. ആറ് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പകലാണ് അൽ നഹ്ദയിൽ തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലത്ത് വീണാണ് നാല് പേർ മരിച്ചത്. 40 വയസുകാരനായ പാകിസ്താനി യുവാവ് തീപിടുത്തത്തിനിടെയുണ്ടായ ഹൃദയാഘാതം കാരണവും മരിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. അൽ ഖാസിമി ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരുടെ ആരോഗ്യനില തൃപ്തികരമാനെന്നാണ് വിവരം.
അൽ നഹ്ദ കെട്ടിടത്തിൻ്റെ 44ആം നിലയിലാണ് തീപിടുത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും നാല് പേർ അതിനോടകം തന്നെ മരണപ്പെട്ടിരുന്നു. തീയിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിടത്തിൽ നിന്ന് ചാടിയവരാണ് മരണപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ ചിതറിയ നിലയിലായിരുന്നു.
പകൽ 11.30ഓടെയാണ് തീപിടുത്തമുണ്ടായതെന്ന് ഷാർജ സിവിൽ ഡിഫൻസ് പറഞ്ഞു. വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള ഫയർ എഞ്ചിനുകൾ ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. രാത്രി ഏഴ് മണിയോടെ കെട്ടിടത്തിലെ തീ പൂർണമായും അണച്ച് അന്വേഷണത്തിന് വിട്ടുനൽകി. തീപിടുത്തത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.