ഡ്രൈവിംഗ് ലൈസൻസ് പരീക്ഷണം ഹൈക്കോടതി റദ്ദാക്കി; ഗതാഗത വകുപ്പിന് തിരിച്ചടി

ഡ്രൈവിംഗ് ലൈസൻസ് പരീക്ഷണം ഹൈക്കോടതി റദ്ദാക്കി. ഗതാഗത കമ്മീഷണറുടെ സർക്കുലറും ഉത്തരവുകളും സിംഗിൾ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്. ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ ഹർജികളിലാണ് ഹൈക്കോടതി നടപടി.
ഡ്രൈവിംഗ് ടെസ്റ്റിന് 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് ഗതാഗത കമ്മീഷണർ ഏർപ്പെടുത്തിയ മാനദണ്ഡങ്ങളിൽ പറഞ്ഞിരുന്നു. പഴയ വാഹനങ്ങൾ ആധുനിക സാങ്കേതിക വിദ്യയ്ക്ക് അനുസൃതമല്ലെന്നും കമ്മീഷണർ പറഞ്ഞിരുന്നു. എന്നാൽ ഏകപക്ഷീയമായി വാഹന നിരോധനം അടിച്ചേൽപ്പിക്കുന്നത് യുക്തിപരമല്ലെന്നായിരുന്നു ഹർജിക്കാരുടെ എതിർവാദം.
ഡ്രൈവിംഗ് പരിശീലന വാഹനങ്ങൾക്ക് ഡാഷ് ബോർഡ് കാമറ നിർബന്ധമെന്ന് കമ്മീഷണർ പറഞ്ഞിരുന്നു. ഇത് മോട്ടോർ വാഹന നിയമത്തിലോ ചട്ടങ്ങളിലോ പറയുന്നില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഡ്രൈവിംഗ് പരിശീലനം റെക്കോഡ് ചെയ്യണമെന്ന് കമ്മീഷണർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് ഡ്രൈവിംഗ് സ്‌കൂളുകൾക്ക് അധിക ബാധ്യത വരുത്തുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി