വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളൽ: സെപ്റ്റംബർ 10നകം കേന്ദ്രം തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിൽ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിന് അവസാന അവസരം നൽകി ഹൈക്കോടതി. സെപ്റ്റംബർ പത്തിനകം തീരുമാനം അറിയിക്കാനാണ് നിർദേശം. വായ്പ എഴുതി തള്ളുന്നതിൽ കേന്ദ്രം തീരുമാനം അറിയിക്കാത്തതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണ് ഇന്ന് പരിഗണിച്ചത്.
ഓണ അവധിക്കുശേഷം തീരുമാനം അറിയിക്കാമെന്നാണ് കേന്ദ്രസർക്കാർ അഭിഭാഷകൻ വ്യക്തമാക്കിയിരിക്കുന്നത്. ദുരിതബാധിതരുടെ വായ്പ നേരത്തെ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു. ഇതേ രീതിയിൽ എന്തുകൊണ്ട് കേന്ദ്രത്തിനും വായ്പകളുടെ ഭാരം ദുരന്തബാധിതരിൽ നിന്ന് ഒഴിവാക്കിക്കൂടേ എന്നായിരുന്നു കോടതിയുടെ ചോദ്യം.
വായ്പ എഴുതിത്തള്ളുന്നതിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിച്ചിരുന്നു. അഡീഷണൽ സൊളിസിറ്റർ ജനറലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ തീരുമാനമെടുക്കാൻ അവസാനമായി ഒരവസരം കൂടി നൽകുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. സെപ്റ്റംബർ 10നകം അറിയിക്കണമെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.