മെഡിക്കൽ കോളേജ് അപകടം: ആരോഗ്യമന്ത്രിയുടെ രാജിയാവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് സതീശൻ

കോട്ടയം മെഡിക്കൽ കോളജിലെ അപകടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രണ്ട് മന്ത്രിമാരാണ് രക്ഷാപ്രവർത്തനം നടത്തുന്നതിന് പകരം അത് അടച്ചിട്ട സ്ഥലമാണെന്നും ഒരു മനുഷ്യനും അതിനുള്ളിൽ ഇല്ല എന്ന് പ്രസംഗിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
അവർ ഇത്തരത്തിൽ പറഞ്ഞതുകൊണ്ടാണ് രക്ഷാപ്രവർത്തനം നടക്കാതെ പോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്പോൾ ആരാണ് മരണത്തിന്റെ വ്യാപാരിയെന്നും അദ്ദേഹം ചോദിച്ചു. രക്ഷാപ്രവർത്തനം പിന്നീട് നടന്നത് ചാണ്ടി ഉമ്മൻ വന്ന ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു. എല്ലാവരുടെയും മുന്നിൽ ആരോഗ്യ വകുപ്പ് വെന്റിലേറ്ററിലാണ്. ആരോഗ്യ മന്ത്രി കുറ്റവാളിയായി നിൽക്കുകയാണ്. എന്നിട്ട് ഇതിനെയെല്ലാം ന്യായീകരിക്കുകയാണ്. ഇടതുപക്ഷ സഹയാത്രികരായ ഡോക്ടർമാരോട് ചോദിച്ചു നോക്കൂ. അവർ നിങ്ങളോട് സത്യം എന്താണെന്ന് പറഞ്ഞുതരുമെന്നും സതീശൻ പറഞ്ഞു