കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ‍്യാർഥി സംഘടനകൾക്ക് മുന്നറിയിപ്പ് നൽകി പൊലീസ്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം. നേരത്തെയുള്ള ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര‍്യം വിശദീകരിച്ച് തേഞ്ഞിപ്പാലം എസ്എച്ച്ഒ വിദ‍്യാർഥി സംഘടനകൾക്ക് കത്തയച്ചിട്ടുണ്ട്.
സർവകലാശാല കെട്ടിടങ്ങൾ, പരീക്ഷാ ഭവൻ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസ് എന്നിവയുടെ 200 മീറ്റർ ചുറ്റളവിൽ സമരമോ ധർണയോ നടത്താൻ പാടില്ലെന്നാണ് ഉത്തരവിൽ പറയുന്നത്.
കഴിഞ്ഞ കുറച്ചു നാളുകളായി സർവകലാശാലയിൽ തുടർച്ചായായി സമരങ്ങൾ നടന്നിരുന്നു. കൂടാതെ വിദ‍്യാർഥി സംഘടനകളുടെ സമരങ്ങൾ സംഘർഷത്തിൽ കലാശിക്കുന്ന സ്ഥിതിയിലേക്കും മാറിയിരുന്നു.
ഇതേത്തുടർന്നാണ് നടപടി. നിയമം ലംഘിച്ച് സമരം നടത്തിയാൽ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വിദ‍്യാർഥി സംഘടനകൾക്ക് നൽകിയ കത്തിൽ പറയുന്നു. എന്നാൽ ഇതു സംബന്ധിച്ച് കാലിക്കറ്റ് സർവകലാശാല അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.