ഇറാനെതിരായ ആക്രമണം അടിസ്ഥാനരഹിതമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ

മോസ്കോ: ഇറാനെതിരായ ആക്രമണം അടിസ്ഥാനരഹിതമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഖ്ചിയോട് പറഞ്ഞു. ക്രെംലിനിൽ നടന്ന കൂടിക്കാഴ്ചയുടെ തുടക്കത്തിലാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനിയൻ ജനതയെ സഹായിക്കാൻ റഷ്യ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ നടന്ന യുഎസ് ആക്രമണങ്ങളെ പുടിൻ അപലപിക്കുകയും, ഇത് പ്രകോപനപരവും ന്യായീകരിക്കാനാവാത്തതുമായ നടപടിയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. മേഖലയിൽ നിലവിലുള്ള സംഘർഷാവസ്ഥയെക്കുറിച്ചും പുടിൻ ആശങ്ക പ്രകടിപ്പിച്ചു.
യുഎസ് ആക്രമണങ്ങളെ അപലപിച്ചതിന് ഇറാൻ വിദേശകാര്യ മന്ത്രി അറഖ്ചി റഷ്യൻ പ്രസിഡന്റിന് നന്ദി അറിയിച്ചു. റഷ്യ “ചരിത്രത്തിന്റെ ശരിയായ പക്ഷത്താണ്” നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെയും പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ്റെയും ആശംസകൾ പുടിനെ അറിയിക്കാനാണ് താൻ എത്തിയതെന്നും അറഖ്ചി പറഞ്ഞു.
റഷ്യയും ഇറാനും തമ്മിൽ ജനുവരിയിൽ ഒരു തന്ത്രപരമായ പങ്കാളിത്ത ഉടമ്പടിയിൽ ഒപ്പുവെച്ചിരുന്നുവെങ്കിലും, അതിൽ പരസ്പര പ്രതിരോധ വ്യവസ്ഥകൾ ഉൾപ്പെട്ടിരുന്നില്ല. എന്നിരുന്നാലും, നിലവിലെ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരമായ അടുപ്പം വർധിച്ചുവരികയാണ്.