ജമ്മു കാശ്മീരിലെ കത്വയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരർക്കായി തെരച്ചിൽ തുടരുന്നു

ജമ്മു മേഖലയിലെ കത്വ ജില്ലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരർക്കെതിരായ തെരച്ചിൽ തുടരുന്നു. ഭീകരർ ഉണ്ടെന്ന് കരുതപ്പെടുന്ന പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ നടത്തി. ഡയറക്ടർ ജനറൽ ഓഫ് പോലീസ് നളിൻ പ്രഭാതിന്റെ നേതൃത്വത്തിൽ കമാൻഡോകൾ, ഡ്രോണുകൾ, സ്‌നിഫർ ഡോഗുകൾ എന്നിവയെ കൂടുതൽ വിന്യസിച്ചുകൊണ്ട് ഓപ്പറേഷൻ കഴിഞ്ഞ ദിവസം ശക്തമാക്കിയിരുന്നു.
പാകിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയുള്ള സന്യാൽ ഗ്രാമത്തിനുള്ളിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്.് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിലെ ഒരു പോലീസ് സംഘമാണ് ആദ്യം തെരച്ചിൽ ആരംഭിച്ചത്.
വനമേഖലയിലേക്ക് കടന്ന ഭീകരരെ സേന പിന്തുടരുകയാണ്. ഏറ്റുമുട്ടൽ തുടർന്നതിനിടെ കൂടൂതൽ സൈനികരെ മേഖലയിലേക്ക് വിന്യസിച്ചു. ഏറ്റുമുട്ടലിനിടെ ഏഴ് വയസുളള കുട്ടിക്ക് പരിക്കേറ്റു. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരം എന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.