ഇറാനിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ട് വിമാനങ്ങൾ കൂടി ഡൽഹിയിലെത്തി; കൂടുതലും ജമ്മു കാശ്മീർ സ്വദേശികൾ

ഇസ്രായേലുമായുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളുമായി രണ്ട് വിമാനങ്ങൾ കൂടി ഡൽഹിയിലെത്തി. മഷ്ഹദിൽ നിന്നുള്ള വിമാനത്തിൽ 290 ഇന്ത്യക്കാരുണ്ടായിരുന്നു. ജമ്മു കാശ്മീരിൽ നിന്നുള്ളവരാണ് വന്നവരിലേറെയും. അഷ്ഗാബത്തിൽ നിന്നുള്ള വിമാനം ഇന്ന് രാവിലെ 10 മണിയോടെയും നാലാമത്തെ വിമാനം വൈകുന്നേരത്തോടെയും എത്തും
ഓപറേഷൻ സിന്ധു എന്ന് പേരിട്ടിരിക്കുന്ന ഒഴിപ്പിക്കലിൽ 1000 ഇന്ത്യക്കാരെയാണ് നാട്ടിലെത്തിക്കുക. വരും ദിവസങ്ങളിൽ ആവശ്യമെങ്കിൽ കൂടുതൽ വിമാന സർവീസ് നടത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് ഇറാൻ എംബസി അറിയിച്ചു.
ഇന്നലെ രാത്രി 11.30ന് ഡൽഹിയിലെത്തിയ വിമാനത്തിൽ 290 പേരും ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ എത്തിയ വിമാനത്തിൽ 200 പേരുമുണ്ടായിരുന്നു. വന്നവരിൽ 190 പേർ ജമ്മു കാശ്മീർ സ്വദേശികളാണ്. ഡൽഹി, ഹരിയാന, കർണാടക, ബംഗാൾ സ്വദേശികളാണ് മറ്റുള്ളവർ.