ഇറാനിലെ ഫോർഡോ പ്ലാന്റിൽ യുഎസ് വ്യോമസേന ‘ബങ്കർ-ബസ്റ്റർ’ ബോംബുകൾ ഉപയോഗിച്ചു; എന്താണ് ബങ്കർ-ബസ്റ്റർ ബോംബുകൾ?

ടെഹ്‌റാൻ: ഇറാനിലെ അതീവ രഹസ്യ സ്വഭാവമുള്ള ഫോർഡോ ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിൽ അമേരിക്കൻ വ്യോമസേന ‘ബങ്കർ-ബസ്റ്റർ’ ബോംബുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. മലയുടെ അടിയിൽ ഭൂഗർഭ നിലയമായാണ് ഈ പ്ലാന്റ് ഇറാൻ നിർമ്മിച്ചിരിക്കുന്നത്. ഈ ആഴമേറിയതും സുരക്ഷിതവുമായ കേന്ദ്രം തകർക്കാൻ ശേഷിയുള്ള GBU-57 massive ordnance penetrator (MOP) ബോംബുകളാണ് യുഎസ് ഉപയോഗിച്ചത്.
ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാവുകയും അമേരിക്ക ഇറാനിലെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഈ വാർത്ത പുറത്തുവരുന്നത്. പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഫോർഡോയെ കൂടാതെ നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങളിലും അമേരിക്കൻ ബോംബർ വിമാനങ്ങൾ ആക്രമണം നടത്തിയതായാണ് വിവരം.
എന്താണ് ബങ്കർ-ബസ്റ്റർ ബോംബുകൾ?
അതിശക്തമായ കോൺക്രീറ്റ് നിർമ്മിതികളും ഭൂഗർഭ ബങ്കറുകളും തകർക്കാൻ രൂപകൽപ്പന ചെയ്ത സ്ഫോടകവസ്തുക്കളാണ് ‘ബങ്കർ-ബസ്റ്റർ’ ബോംബുകൾ. സാധാരണ മിസൈലുകൾക്കോ ബോംബുകൾക്കോ തകർക്കാൻ കഴിയാത്തത്ര ആഴത്തിൽ സ്ഥിതി ചെയ്യുന്ന നിർമ്മിതികളെ ലക്ഷ്യമിടാൻ ഇവയ്ക്ക് സാധിക്കും. GBU-57 MOP ബോംബുകൾക്ക് 30,000 പൗണ്ടിലധികം ഭാരമുണ്ട്. ഇവയ്ക്ക് 200 അടി (61 മീറ്റർ) വരെ ഭൂമിക്കടിയിലേക്കോ അല്ലെങ്കിൽ കട്ടിയുള്ള കോൺക്രീറ്റിലൂടെ 6 മീറ്റർ വരെയോ തുളച്ചുകയറാൻ ശേഷിയുണ്ട്. പൊട്ടിത്തെറിക്കുന്നതിന് മുമ്പ് നിർമ്മിതിയിലേക്ക് തുളഞ്ഞുകയറുന്നു എന്നതാണ് ഇവയുടെ പ്രത്യേകത.
ഫോർഡോ ആണവ കേന്ദ്രം 300 അടിയിലധികം താഴ്ചയിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ സുരക്ഷയോടെയുള്ള ഈ കേന്ദ്രം തകർക്കാൻ അമേരിക്കയ്ക്ക് ബി-2 സ്റ്റെൽത്ത് ബോംബറുകൾ പോലുള്ള അതീവ രഹസ്യ സ്വഭാവമുള്ളതും, റഡാറുകളിൽ പെടാതെ പറക്കാൻ കഴിവുള്ളതുമായ വിമാനങ്ങളെയും ഈ ബങ്കർ-ബസ്റ്റർ ബോംബുകളെയും ആശ്രയിക്കേണ്ടി വന്നു.
ഇറാന്റെ ആണവ ശേഷിയെ ഇല്ലാതാക്കുക എന്നതാണ് ഈ ആക്രമണത്തിന്റെ ലക്ഷ്യമെന്ന് അമേരിക്ക അവകാശപ്പെടുന്നു. എന്നാൽ, ഈ ആക്രമണങ്ങളിലൂടെ തങ്ങളുടെ ആണവ വൈദഗ്ദ്ധ്യം നശിപ്പിക്കാൻ കഴിയില്ലെന്ന് ഇറാൻ പ്രതികരിച്ചു. ഈ നീക്കം പശ്ചിമേഷ്യയിൽ കൂടുതൽ സംഘർഷങ്ങൾ സൃഷ്ടിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.