ഫരീദാബാദിൽ യുവതിയെ ഭർതൃപിതാവ് ബലാത്സംഗം ചെയ്തു കൊന്നു; മൃതദേഹം കുഴിച്ചിട്ടു

ഡൽഹി ഫരീദാബാദിലെ നവീൻ നഗറിൽ കൊല്ലപ്പെട്ട യുവതി ബലാത്സംഗത്തിന് ഇരയായിരുന്നതായി പോലീസ്. യുവതിയെ ഭർതൃപിതാവാണ് ബലാത്സംഗം ചെയ്തു കൊന്നത്. കൊലപാതകത്തിന് മകനും ഭാര്യയും ഇയാളെ സഹായിച്ചതായും പോലീസ് കണ്ടെത്തി. യുവതിയുടെ ഭർതൃമാതാപിതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു
ഒളിവിൽ പോയ ഭർത്താവിനായി അന്വേഷണം തുടരുകയാണ്. ജൂൺ 20നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഏപ്രിൽ 21ന് രാത്രിയിലാണ് യുവതിയെ കൊന്നത്. പിന്നാലെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. ഏപ്രിൽ 20ന് യുവതിയുടെ ഭർതൃപിതാവ് ഭൂപ് സിംഗ് വീട്ടിലെ മലിന ജലം ഒഴുക്കിവിടാനാണെന്ന് പറഞ്ഞ് വീടിന് മുന്നിൽ കുഴിയെടുത്തിരുന്നു
ഏപ്രിൽ 22ന് കുഴി മൂടി. രണ്ട് ദിവസത്തിന് ശേഷമാണ് മരുമകളെ കാണാനില്ലെന്ന് ഭൂപ് സിംഗ് അയൽവാസികളെ അറിയിച്ചത്. പോലീസ് സ്‌റ്റേഷനിൽ പരാതിയും നൽകി. പോലീസ് അന്വേഷണത്തിലാണ് ഭൂപ് സിംഗിന്റെ വീടിന് മുന്നിലെ കുഴി കണ്ട് സംശയം തോന്നിയതും ഇത് തുറന്ന് പരിശോധിച്ചതും
ആദ്യം ഭൂപ് സിംഗ് മാത്രമാണ് അറസ്റ്റിലായത്. വിശദമായ അന്വേഷണത്തിലാണ് ഭാര്യ സോണിയക്കും യുവതിയുടെ ഭർത്താവ് അരുണിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് വ്യക്തമായത്.