സ്കൂട്ടറിൽ സംസാരിച്ചിരുന്ന യുവതിക്കും യുവാവിനും നേരെ സദാചാര ആക്രമണം; 5 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ യുവാവിനും യുവതിക്കും നേരെ സദാചാര ആക്രമണം നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം അഞ്ച് പേർ അറസ്റ്റിൽ. അഫ്രീദ് പാഷ, വസീം ഖാൻ, മാഹിൻ, മൻസൂർ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബൈക്കിൽ യുവാവിനൊപ്പം സംസാരിച്ച് കൊണ്ടിരുന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ചന്ദ്ര ലേ ഔട്ടിലാണ് സംഭവം
സംസാരിച്ചുകൊണ്ടിരുന്ന ഇവരുടെ അടുത്തേക്ക് സംഘമായെത്തിയ പ്രതികൾ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ ഇരുവരെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ചോദ്യം ചെയ്ത ഇവർ ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്തതായാണ് പോലീസ് പറയുന്നത്. ഇതിന്റെ വീഡിയോയും പുറത്ത് വന്നു. വീഡിയയോയിൽ യുവതിയോട് ഇതൊക്കെ വീട്ടിൽ അറിയാമോ എന്ന് അക്രമികൾ ചോദിക്കുന്നത് കേൾക്കാം.
അന്യ മതത്തിൽപ്പെട്ട യുവതിയുമായി എന്തിനാണ് സമയം ചെലവഴിക്കുന്നതെന്ന് യുവാവിനോട് ചോദിക്കുകയും ഇരുവരെ അധിക്ഷേപിക്കുകയും ചെയ്തു. യുവതിയോട് നിങ്ങൾക്ക് നാണമുണ്ടോ എന്ന് ചോദിച്ചു. അക്രമികൾ മരക്കഷ്ണം ഉപയോഗിച്ച് യുവാവിനെ മർദ്ദിച്ചെന്നും പറയുന്നു.സംഭവത്തെ തുടർന്ന് യുവതി പരാതി നൽകുകയായിരുന്നു.
അതേസമയം സംസ്ഥാനത്ത് ഒരു തരത്തിലുള്ള സദാചാര പോലീസിംഗും സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്നും ഇത് ബീഹാറോ ഉത്തർപ്രദേശോ മധ്യപ്രദേശോ അല്ലെന്നും കർണാടക പുരോഗമന സംസ്ഥാനമാണെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.