കുഞ്ഞു നിധി സ്വന്തം നാട്ടിലേക്ക്; മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെ ജാർഖണ്ഡ് സിഡബ്ല്യുസിക്ക് കൈമാറും

കൊച്ചിയിൽ മാതാപിതാക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ച് പോയ നവജാത ശിശു നിധി ജാർഖണ്ഡിലേക്ക് മടങ്ങി. ഇനി ജാർഖണ്ഡ് സിഡബ്ല്യുസിയുടെ സംരക്ഷണയിലാകും കുഞ്ഞ് വളരുക. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ കൈമാറുന്നത്. ഉദ്യോഗസ്ഥർ ട്രെയിൻ മാർഗമാണ് കുഞ്ഞുമായി ജാർഖണ്ഡിലേക്ക് തിരിച്ചത്.
ആറ് മാസത്തോളം കേരള വനിതാ-ശിശുക്ഷേമ വകുപ്പിന്റെ പരിരക്ഷയിലാണ് കുഞ്ഞ് വളർന്നത്. കുട്ടിയെ സംരക്ഷിക്കാൻ മാതാപിതാക്കൾക്ക് സാമ്പത്തിക പ്രാപ്തിയില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ജാർഖണ്ഡ് ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കുന്നത്. ജാർഖണ്ഡ് ശിശുക്ഷേമ സമിതിയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയത്
കോട്ടയത്തെ ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളിൽ യുവതിക്ക് നാട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രസവ വേദന വരികയായിരുന്നു. ജനുവരി 29ന് എറണാകുളം ജനറൽ ആശുപത്രിയിൽ വെച്ച് കുട്ടിക്ക് ജന്മം നൽകി. പൂർണ വളർച്ച എത്താത്തിനാൽ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ധ നിരീക്ഷണത്തിനായി മാറ്റി. പിന്നാലെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കൾ നാട്ടിലേക്ക് മടങ്ങിയത്. സർക്കാർ ഏറ്റെടുത്ത കുഞ്ഞിന് നിധി എന്ന് പേര് ഇടുകയായിരുന്നു