Kerala

വയനാട് ഉരുൾപൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്കായി ഇന്ന് പ്രത്യേക അദാലത്ത്

വയനാട് ദുരന്തത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്കായി ഇന്ന് പ്രത്യേക അദാലത്ത് നടത്തും. വിവിധ വകുപ്പുകളുടെ 12 കൗണ്ടറുകൾ പ്രവർത്തിക്കും. അതിനിടെ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരയായവർക്കും കുടുംബത്തിനും നഷ്ടപരിഹാരം നൽകണമെന്നതടക്കമുള്ള ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വിഎം ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഉരുൾപൊട്ടലിൽ കാണാതായവർക്കായി മുണ്ടക്കൈ, ചൂരൽമല മേഖലകളിലും ചാലിയാർ പുഴയുടെ തീരങ്ങളിലും ഇന്നും തെരച്ചിൽ നടക്കും. ഫയർ ഫോഴ്‌സ്, ഫോറസ്റ്റ്, എൻഡിആർഎഫ് സംഘങ്ങൾ തെരച്ചിലിന്റെ ഭാഗമാകും.

വിലങ്ങാട് ഉരുൾപൊട്ടലിലും രേഖകൾ നഷ്ടപ്പെട്ടവർക്ക് രേഖകൾ നിർമിച്ച് നൽകാനുള്ള അദാലത്ത് ഇന്ന് നടക്കും. രാവിലെ പത്ത് മണി മുതൽ വിലങ്ങാട് സെന്റ് ജോർജ് ഹൈ സ്‌കൂളിൽ ആണ് അദാലത്ത് നടക്കുന്നത്. വിവിധ വകുപ്പുകളുടെ 12 കൗണ്ടറുകൾ പ്രവർത്തിക്കും.

Related Articles

Back to top button