Kerala

വിദേശത്ത് പോകുന്ന മകനെ വിമാനത്താവളത്തില്‍ വിട്ട് മടങ്ങുംവഴി കാറപകടം: അമ്മയ്ക്കും ബന്ധുവിനും ദാരുണാന്ത്യം

പത്തനംതിട്ട: മകനെ വിമാനത്താവളത്തില്‍ വിട്ട് വീട്ടിലേക്ക് മടങ്ങും വഴിയുണ്ടായ വാഹനാപകടത്തില്‍ അമ്മയ്ക്കും ബന്ധുവിനും ദാരുണാന്ത്യം. കപ്പിക്കാട്ട് വ്‌ലാത്തിവിളൈ വസന്തി (58), കന്യാകുമാരി മേക്കമണ്ഡപം വാത്തിക്കാട്ടു വിളൈ എസ് ബിപിന്‍ (30) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ വസന്തിയുടെ ഭര്‍ത്താവ് കപ്പിക്കാട്ട് വ്‌ലാത്തിവിളൈ സുരേഷ് (62), മേക്കമണ്ഡപം വിരലികാട്രു വിളൈ സിബിന്‍ (30) എന്നിവര്‍ക്ക് പരിക്കേറ്റു.

സുരേഷിന്റെ പരിക്ക് ഗുരുതരമാണ്. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു അപകടം.

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഇഞ്ചപ്പാറയ്ക്കു സമീപം ആറുമുക്ക് പാലം ഭാഗത്തുവെച്ചാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്നു കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ വലതുവശത്തെ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ബിപിന്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി വസന്തിയും മരിച്ചു. ബാക്കിയുള്ളവരെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ജോലിക്കായി വിദേശത്തേയ്ക്ക് പോകുന്ന മകന് യാത്രയയപ്പ് നല്‍കി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മടങ്ങിപ്പോകുമ്പോഴായിരുന്നു അപകടം.

Related Articles

Back to top button