National

മണിപ്പൂർ സംഘർഷം: അക്രമ കേസുകൾ വിചാരണ ചെയ്യാൻ പ്രത്യേക എൻഐഎ കോടതി രൂപീകരിച്ചു

മണിപ്പൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട അക്രമ കേസുകൾ വിചാരണ ചെയ്യാൻ കേന്ദ്രസർക്കാർ പ്രത്യേക എൻഐഎ കോടതി രൂപീകരിച്ചു. മണിപ്പൂരിലെ ചുരാചന്ദ്പൂരിലുള്ള സെഷൻസ് കോടതിയെയാണ് എൻഐഎയുടെ പ്രത്യേക കോടതിയാക്കി മാറ്റിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. എൻഐഎ നിയമത്തിലെ 11-ാം വകുപ്പ് പ്രകാരമാണ് ഈ നടപടി.

സംഘർഷവുമായി ബന്ധപ്പെട്ട മണിപ്പൂരിലെ എല്ലാ പ്രദേശങ്ങളിലുമുള്ള അക്രമ കേസുകൾ ഈ കോടതിയുടെ പരിഗണനയിലാണ് വരിക. നിലവിൽ, ആറ് സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയ ജിരിബാം കേസ് ഉൾപ്പെടെ മൂന്ന് പ്രധാന കേസുകളാണ് എൻഐഎയുടെ അന്വേഷണത്തിലുള്ളത്.

2023 മെയ് മാസത്തിലാണ് മണിപ്പൂരിൽ മെയ്തേയി, കുക്കി വിഭാഗങ്ങൾ തമ്മിൽ സംഘർഷം ആരംഭിച്ചത്. മെയ്തേയി വിഭാഗത്തെ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള കോടതി തീരുമാനത്തിൽ പ്രതിഷേധിച്ച് കുക്കി വിഭാഗം പ്രക്ഷോഭം നടത്തിയതിനെ തുടർന്നാണ് അക്രമ സംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ 260-ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് വീടുകൾ നഷ്ടപ്പെടുകയും ധാരാളം സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

Related Articles

Back to top button
error: Content is protected !!