എം.ടി.രമേശ് 9 കോടി രൂപ കൈക്കൂലി വാങ്ങി; ആരോപണവുമായി മുൻ ബിജെപി നേതാവ് എ.കെ.നസീർ

കൊച്ചി: ബിജെപി നേതാവ് എം.ടി.രമേശിനെതിരെ കൈക്കൂലി ആരോപണവുമായി മുൻ ബിജെപി നേതാവ് എ.കെ.നസീർ. പാലക്കാട് ചെർപ്പുളശേരിയിലുള്ള സ്വകാര്യ മെഡിക്കല്‍ കോളേജിന് അനുമതി വാഗ്‌ദാനം ചെയ്ത് എം.ടി.രമേശ് 9 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. മുന്‍ സംസ്ഥാന പ്രസിഡന്‍റ് പി.എസ്.ശ്രീധരന്‍ പിളളയടക്കം കോഴ കാര്യം നേരിട്ട് മനസിലാക്കിയിട്ടും നടപടിയുണ്ടായില്ലെന്നും കേസില്‍ ഇനിയും അന്വേഷണം ഉണ്ടായാല്‍ കോഴയുടെ തെളിവുകളടക്കം കൈമാറുമെന്നും നസീര്‍ വ്യക്തമാക്കി.
ഇടത് സര്‍ക്കാരിന്‍റെ പൊലീസ് അന്വേഷിച്ച് തളളിക്കളഞ്ഞ കേസില്‍ ഇപ്പോള്‍ വീണ്ടും ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശ്യപരമാണെന്നാണ് കൈക്കൂലി ആരോപണത്തെക്കുറിച്ചുള്ള എം.ടി.രമേശിന്റെ പ്രതികരണം. മുമ്പ് വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ എന്തുകൊണ്ട് ഈ ആരോപണം ഉന്നയിക്കാന്‍ നസീര്‍ തയാറായില്ലെന്നും അദ്ദേഹം ചോദിച്ചു.
കുമ്മനം രാജശേഖരന്‍ സംസ്ഥാന പ്രസിഡന്‍റായിരുന്ന കാലത്ത് സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച സംഭവമാണ് മെഡിക്കല്‍ കോഴ വിവാദം. വിവാദത്തെക്കുറിച്ച് അന്വേഷിച്ച രണ്ടംഗ സമിതിയിലെ അംഗമായിരുന്നു പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ.നസീര്‍. അടുത്തിടെയാണ് പാര്‍ട്ടിയോട് പിണങ്ങി നസീര്‍ സിപിഎമ്മില്‍ ചേര്‍ന്നത്.