നിലമ്പൂരിലേക്ക് ആരെയും പ്രത്യേകിച്ച് ക്ഷണിച്ചിട്ടില്ല; തരൂർ സ്റ്റാർ ക്യാമ്പയിനറായിരുന്നു: സണ്ണി ജോസഫ്

തന്നെ നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പ്രസ്താവനക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. നിലമ്പൂരിലേക്ക് ആർക്കും പ്രത്യേക ക്ഷണമില്ലായിരുന്നു. തരൂർ സ്റ്റാർ ക്യാമ്പയിനർ ലിസ്റ്റിലുണ്ടായിരുന്നു. കൈ ആന്റണി ഒഴികെയുള്ളവർ എത്തി. തെരഞ്ഞെടുപ്പ് സമയത്ത് ശശി തരൂർ വിദേശത്ത് ആയിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
ശശി തരൂരുമായി കേരളത്തിൽ ഒരു പ്രശ്‌നവുമില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. തരൂരിന്റെ കാര്യത്തിൽ ഒരു ഗ്യാപ്പ് വന്നു. തരൂർ വിദേശരാജ്യങ്ങളിൽ പര്യടനത്തിലായിരുന്നു. അദ്ദേഹം തിരക്കിൽ അല്ലായിരുന്നുവെങ്കിൽ ക്ഷണിക്കുമായിരുന്നു. ഇപ്പോഴത്തെ നേതൃത്വവുമായി തരൂരിന് പ്രശ്‌നമുണ്ടാകേണ്ട കാര്യമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ജയിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടിരുന്നുവെങ്കിൽ പ്രചാരണത്തിന് പോകുമായിരുന്നുവെന്നുമാണ് തരൂർ ഇന്നലെ പറഞ്ഞത്. ഞാൻ എവിടേക്കും പോകുന്നില്ല. ഒരു ചുമതലയേറ്റെടുത്താൽ അത് ആത്മവിശ്വാസത്തോടെയും ഉത്തരവാദിത്തോടെയും പ്രവർത്തിക്കണമെന്നും തരൂർ പറഞ്ഞിരുന്നു.