National

ഒറ്റയ്ക്ക് പോയതുകൊണ്ടാണ് ബലാത്സംഗം ചെയ്യപ്പെട്ടതെന്ന പരാമര്‍ശം: ടിഎംസി എംഎല്‍എയ്ക്ക് നോട്ടീസ്

കൊൽക്കത്ത: നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ വിവാദപരമായ പരാമർശം നടത്തിയ തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംഎൽഎ മദൻ മിത്രയ്ക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. “ഒറ്റയ്ക്ക് പോയതുകൊണ്ടാണ് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത്” എന്ന മിത്രയുടെ പ്രസ്താവന വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയതിനെത്തുടർന്നാണ് പാർട്ടി നടപടി സ്വീകരിച്ചത്.

കൊൽക്കത്തയിലെ ഒരു ലോ കോളേജിൽ വെച്ച് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികളെല്ലാം ടിഎംസിയുടെ വിദ്യാർത്ഥി വിഭാഗമായ തൃണമൂൽ ഛത്ര പരിഷദുമായി (TMCP) ബന്ധമുള്ളവരാണെന്ന് ആരോപണമുയർന്നിരുന്നു. ഈ സംഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് എംഎൽഎ മദൻ മിത്ര വിവാദപരമായ പ്രസ്താവന നടത്തിയത്. “അവൾ അവിടെ പോയിരുന്നില്ലെങ്കിൽ ഈ സംഭവം നടക്കില്ലായിരുന്നു. എങ്ങോട്ട് പോകുന്നു എന്ന് ആരെയെങ്കിലും അറിയിക്കുകയോ, അല്ലെങ്കിൽ സുഹൃത്തുക്കളെ കൂടെ കൂട്ടുകയോ ചെയ്തിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. കുറ്റം ചെയ്തവർ സാഹചര്യം മുതലെടുത്തു,” എന്നായിരുന്നു മിത്രയുടെ പരാമർശം.

 

ഈ പ്രസ്താവന പുറത്തുവന്നതോടെ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്നും, ഇത്തരം വിഷയങ്ങളിൽ പാർട്ടിയുടെ നിലപാടിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ടിഎംസി സംസ്ഥാന പ്രസിഡന്റ് സുബ്രതാ ബക്ഷി മിത്രയ്ക്ക് കത്ത് നൽകി. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ, ടിഎംസി എംപി കല്യാൺ ബാനർജിയും സമാനമായ പരാമർശം നടത്തിയിരുന്നു. “ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ബലാത്സംഗം ചെയ്താൽ എങ്ങനെ സുരക്ഷ ഉറപ്പാക്കും? കോളേജുകളിൽ പോലീസ് ഉണ്ടാകുമോ? വിദ്യാർത്ഥികൾ മറ്റൊരു വിദ്യാർത്ഥിയോട് ചെയ്തതാണ് ഇത്. അവളെ ആരാണ് സംരക്ഷിക്കുക?” എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ഈ നേതാക്കളുടെ പ്രസ്താവനകൾ വ്യക്തിപരമാണെന്നും പാർട്ടിയുടെ നിലപാടല്ലെന്നും ടിഎംസി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. വനിതാ സുരക്ഷയുടെ കാര്യത്തിൽ പാർട്ടിക്ക് ഒരു വിട്ടുവീഴ്ചയുമില്ലെന്നും കൂട്ടബലാത്സംഗത്തെ ശക്തമായി അപലപിക്കുന്നുവെന്നും ടിഎംസി അറിയിച്ചു. സംഭവത്തിൽ കൊൽക്കത്ത പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് പ്രതികളെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!