
മസ്കറ്റ്: ഒമാനിലെ സുർ പ്രവിശ്യയിൽ ഒരു സാമൂഹ്യ മാധ്യമ പോസ്റ്റ് പരിഭ്രാന്തി പരത്തിയതിനെ തുടർന്ന് റോയൽ ഒമാൻ പോലീസ് (ROP) നടപടി സ്വീകരിച്ചു. പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ആർ.ഒ.പി അറിയിച്ചു.
പ്രദേശത്ത് ഭീതി പരത്തുന്ന തരത്തിലുള്ള ഒരു വീഡിയോ ദൃശ്യമാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുകയും സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾക്ക് വഴിവെക്കുകയും ചെയ്തു. സ്ഥിതിഗതികൾ ഗൗരവമായി കണ്ട ആർ.ഒ.പി ഉടനടി അന്വേഷണം ആരംഭിക്കുകയും വീഡിയോ പ്രചരിപ്പിച്ച മൂന്ന് പേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.
ഇത്തരം വ്യാജ വാർത്തകളും തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന തരത്തിലുള്ള ഏതൊരു നടപടിക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ആർ.ഒ.പി മുന്നറിയിപ്പ് നൽകി. സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ സത്യാവസ്ഥ ഉറപ്പുവരുത്താതെ പങ്കുവെക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.