ഇറാന്റെ ആണവനിലയം തകർത്തെന്ന് ആവർത്തിച്ച് ട്രംപ്; തെളിവുകൾ ഇന്ന് പുറത്തുവിടും

ഇറാന്റെ ആണവ നിലയങ്ങൾ ആക്രമിച്ചതുമായി ബന്ധപ്പെട്ടുള്ള സുപ്രധാന വിവരങ്ങൾ ഇന്ന് പെന്റഗൺ പുറത്ത് വിടുമെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്നും ഇറാന്റെ ആണവനിലയങ്ങൾ തകർത്തതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പുറത്തുവിടുമെന്നും ട്രംപ് പറഞ്ഞു.
ഇറാന്റെ ആണവ നിലയങ്ങളെ പൂർണമായി തകർക്കാൻ അമേരിക്കയ്ക്ക് സാധിച്ചിട്ടിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് ഇന്നലെ മാധ്യമങ്ങൾ നൽകിയിരുന്നു. ആണവനീക്കങ്ങളെ കുറച്ച് മാസങ്ങൾ വൈകിപ്പിക്കാമെന്നത് മാത്രമാണ് ആക്രമണം കൊണ്ടുണ്ടായ പ്രയോജനമെന്നുമായിരുന്നു വാർത്ത. തൊട്ടുപിന്നാലെയാണ് വിശദീകരണവുമായി പെന്റഗൺ രംഗത്തെത്തുന്നത്
ഇറാന്റെ ആണവനിലയത്തിലേക്ക് അതി സാഹസികമായി ആക്രമണം നടത്തിയ അമേരിക്കൻ പൈലറ്റുകളുടെ മനോവീര്യം തകർക്കുന്ന വിധത്തിലാണ് ചില വ്യാജവാർത്തകൾ പ്രചരിക്കുന്നതെന്ന് ട്രൂത്ത് സോഷ്യലിൽ എഴുതിയ കുറിപ്പിൽ ട്രംപ് പറഞ്ഞു. സിഎൻഎൻ, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങൾ വസ്തുതകളെ വളച്ചൊടിച്ച് വ്യാജവാർത്ത നൽകിയെന്ന് ട്രംപ് കുറ്റപ്പെടുത്തി.